http://www.cyberjalakam.com

ജാലകം

Sunday, June 21, 2009

പ്രവാസിയുടെ പരിദേവനങ്ങള്‍ ..





അങ്ങനെ ഒരവധിക്കാലം ... കണ്ണടച്ചു തുറക്കും മുന്‍പേ ... ഒരു മാസം കടന്നു പോയ്‌ ... മൂക്ഷിക സ്ത്രീ പിന്നെയും മൂക്ഷിക സ്ത്രീ എന്ന കഥ പോലെ വീണ്ടും ഇതാ ദോഹയിലെ ആ പഴയ കട്ടിലില്‍ ..അതെ റൂമില്‍ .. അതെ റൂം മേറ്റ്സ് , അവര്‍ പക്ഷെ കാത്തിരുന്നു ...

" വരൂ മകനെ ഇതാ ദോഹയെന്ന സുന്ദരി പെണ്‍കൊടി നിനക്കായ് കാത്തിരിക്കുന്നു , വി റിയലി മിസ്സ്ഡ്‌ യു ഡിയര്‍ " അവര്‍ക്ക് സന്തോഷം ..

പക്ഷെ ഞാന്‍ പെയ്യാനോരുങ്ങി നില്‍കുന്ന തുലാ മഴ പോലെ , പിന്നെ പെയ്തു തുടങ്ങിയപ്പോള്‍ ..പെയ്തു തോരാത്ത കര്‍ക്കിട പേമാരി പോലെ ... അനിവാര്യതകളുടെ നിരന്തരമായ ആവര്‍ത്തനങ്ങള്‍ .. പക്ഷെ ആര്‍ക്കും മടുപ്പ് തോന്നാത്ത ഒന്ന് .. ഒരു പക്ഷെ ഹൃദയ വേദനകളുടെ ഈ നിമിഷങ്ങള്‍ എല്ലാവരുടെതുമാണ് ... അതുകൊണ്ടാവാം ..

പെരുംബാവൂരിലെയും , തോട്ടുവായിലെയും ഒരു മാമ്പഴക്കാലവും , മഴക്കാലവും സ്മ്രിതികളെ ചൂഴ്ന്നു നില്‍ക്കുന്നു .. വിട്ടു പോരാന്‍ മടി കാട്ടി നില്‍ക്കുന്നു .. ചിലപ്പോള്‍ തോന്നും ഈ വേദനക്കൊരു സുഖമുണ്ടെന്ന് ... പ്രവാസിയായില്ലെങ്കില്‍ ഇതെങ്ങിനെ അറിയാനാണ് .. പിന്നെ ഇതെല്ലാം കൊതി തീരെ ആസ്വദിച്ചിട്ടുമുണ്ട് ...

വീട്ടിലെത്തിയതെ തുടങ്ങി ആക്രാന്തം പിടിച്ച , ഗ്രഹിണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ട പോലെ , എലി പുന്നെല്ലു കണ്ട പോലെ ഒക്കെ.. മാമ്പഴ തീറ്റ ..

കടുക്കാച്ചി , മൂവാണ്ടന്‍ , കോട്ട , തൊണ്ട് ചവര്‍പ്പന്‍ ..ഒരു പത്തു പന്ത്രെന്ടെണ്ണം... ഹാവൂ ഒരുമാതിരി ആക്രാന്തം ഒതുങ്ങി ...

" മോനെ . .. ഇത്തവണ നമ്മുടെ പറമ്പിന്റെ തെക്ക് വശത്ത് നിന്ന മാവ് കായ്ച്ചു .. എന്ത് മാങ്ങയാന്നു അറിയില്ല ... ഭയങ്കര പുളി.. കണ്ടാല്ലോ നല്ല ചന്തോം .. നീയൊരെണ്ണം തിന്നു നോക്കൂ " അമ്മ അല്‍ഫോന്‍സ മാമ്പഴത്തിന്റെ ലൂക്കുള്ള ഒരു മാമ്പഴവുമായെത്തി

വയര്‍ നിറഞ്ഞെങ്കിലും വേണ്ടെന്നു വെക്കാന്‍ തോന്നിയില്ല .. നല്ല ഗന്ധം .. പക്ഷെ തിന്നപ്പോള്‍ ചെറിയ പുളി ..

പിന്നെ വൈകിട്ട് വീടിനു പിന്നിലുള്ള വിശാലമായ തൊടി കടന്നു തോട്ടിലേക്ക് കുളിക്കാന്‍ പോയി ... കാച്ചെണ്ണ തേച്ചൊരു നീന്തിക്കുളി .
തറവാട്ടു തൊടി വരെ വടക്കോട്ടൊഴുകി വരുന്ന തോട്ടുവാ തോട് തൊട്ടടുത്ത ദേവസ്വം ഭൂമി മുതല്‍ ഗതി മാറി കിഴക്കോട്ടൊഴുകി പുണ്യ നദിയാകുന്നു .. ക്ഷേത്രത്തിന്റെ ഭൂമി കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഗതി മാറി തെക്കോട്ടൊഴുകി , പിന്നെ വടക്കോട്ടൊഴുകി ഒരു സാദാ നദിയായി മൂഴി എന്ന സ്ഥലത്തെത്തി പെരിയാറില്‍ സംഗമിക്കുന്നു (ഇവിടം അതി മനോഹരമായ ഒരു പ്രദേശം ... പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറമണിഞ്ഞ മുളംകൂട്ടങ്ങള്‍ . ... കളകളാരവത്തോടെ ലജ്ജിച്ചു .. വ്രീളാ വിവശയായി പൂര്‍ണ്ണയെ പുല്‍കുന്ന ..ഒരു കാട്ടാറു പോലെ തീര്‍ഥ സമാനയായ നദി )

ഗ്രിഹാതുരത്വം തോന്നിക്കും വിധം ഒരു പഴയ പാലം കോടനാടുമായി തോട്ടുവയെ ബന്ധിപ്പിക്കുന്നു..
ഇവിടെ നിന്നാല്‍ പെരിയാറിന്റെ വശ്യ ഭംഗിയും , കിഴക്കന്‍ മല നിരകളും , മലയാറ്റൂര്‍ താഴത്തെ പള്ളിയും കാണാം ..

പാലം കടന്നു കുറച്ചു നടന്നാല്‍ സദാ പലയിനം കിളികളുടെ
കള കൂജനങ്ങളാല്‍ മുഖരിതമായ ഒരു നിത്യ ഹരിത വനം ... സില്‍വാന്‍ ഫോറസ്റ്റ് ..
അതിന്റെ നടുവില്‍ ഒരു ബന്ഗ്ലാവ് .. സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൌസ് ..

വഴി നീളെ മധുര മാമ്പഴങ്ങള്‍ പൊഴിഞു വീണു കിടക്കുന്നുണ്ടാവം .. വഴി പോക്കര്‍ക്കായി

പിന്നെ വൃത്താകൃതിയിലുള്ള പമ്പ് ഹൌസ് ....കൂറ്റന്‍ ഇരുമ്പ് പൈപ്പുകള്‍ ..

വീണ്ടുമൊരു പാലത്തിന്റെ അസ്ഥികൂടം .... അടുത്ത് തന്നെ പുതിയൊരു പാലം ... ഇവിടെ ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റ്‌ (പുഴയിലൂടെയുള്ള കള്ള തടി കടത്തു പിടിക്കാന്‍ പണ്ടെങ്ങോ ഉണ്ടാക്കിയത് ) ഇവിടെ നിന്നും മലയാറ്റൂര്‍ക്ക് പെരുനാള്‍ സീസണില്‍ മാത്രം വഞ്ചിയുണ്ടാവും)
പിന്നെ ചുവപ്പും വെള്ളയും നിറങ്ങളുടെ ചാരുത തൂകി ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ വഴി നീളെ വീണു കിടക്കുന്നുണ്ടാവും ...

മഴ പെയ്യുമ്പോള്‍ തോട്ടില്‍ കുളിക്കാന്‍ എന്ത് സുഖം .. കുളിരും തണുപ്പും മഴയില്‍ .. ഒന്ന് മുങ്ങിയാല്‍ വെള്ളതിന്നടിയിലെ ഇളം ചൂട് ..

മഴ ആര്‍ത്തലച്ചു പെയ്യുമ്പോള്‍ .. തീരെ ദേഷ്യം തോന്നിയില്ല .. യാത്രകള്‍ മുടങ്ങുമെന്നറിഞ്ഞിട്ടും ...
..കാരണം ഈ മഴയെ ആ പൊള്ളുന്ന വെയിലില്‍ നടക്കുമ്പോള്‍ ഞാനെത്ര പ്രണയിച്ചിരിക്കുന്നു..

മഴയുടെ സംഗീതം കേട്ടു ഞാനുറങ്ങിയിട്ടുണ്ടേറെ..... ഇത്ര തീവ്രമായ്‌ ... കാതോര്‍ക്കുന്നിതിപ്പോള്‍ മാത്രം ...

മഴയുടെ ഗന്ധം , തണുപ്പ് , ആ പെയ്തിന്റെ വായ്ത്താരി , ഇറ്റിറ്റു വീഴുന്ന കളമൊഴി ..
ആര്‍ത്തലച്ചു പെയ്യുംബോഴുള്ള രൌദ്ര ഭാവം ..

മഴ ബാലികയായി .. കുമാരിയായി .... യുവതിയായി ... പിന്നെ വയോ വൃദ്ധയായി .. വിവിധ ഭാവങ്ങളോടെ ...

കുളി കഴിഞ്ഞെത്തിയപ്പോള്‍ .. അതാ കാ‍ന്താരി മുളകും തേങ്ങയും ചേര്‍ത്ത് .. പച്ച
വെളിച്ചെണ്ണയൊഴിച്ചു വാങ്ങിയ ചക്കപ്പുഴുക്ക് ...കാത്തിരിക്കുന്നു ...


അത് കഴിഞ്ഞു ക്ഷേത്ര ദര്‍ശനം .. സാക്ഷാല്‍ ധന്വന്തര മൂര്‍ത്തിയെ ദര്‍ശിക്കാന്‍ ..

തോട്ടുവാ തേവരേ കണ്ടു (കുല്യാസ്യ നാഥന്‍ - കുല്യം - തോട് - അസ്യം - വായ്) സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞു ... എല്ലാം പറഞ്ഞിട്ട് ഭഗവാന്റെ മുഖത്തേക്ക് ഉറ്റു നോക്കി ... പുഞ്ചിരിയുണ്ട്.. എനിക്ക് സമാധാനമായി ..

രാവണഞ്ഞപ്പോള്‍ മാമ്പഴ പുളിശ്ശേരി കൂട്ടി അത്താഴം ... കൂടെ ചക്ക തോരനും .. മുളക് കൊണ്ടാട്ടവും .. പുളി ഇഞ്ചിയും.


പെരുമ്പാവൂര്‍ വീട്ടിലേക്കുള്ള ബൈക്ക് യാത്രയില്‍ മരുത് കവല പട്ടാല്‍ റോട്ടില്‍ ഒന്ന് രണ്ടിടത്ത് മാമ്പഴം പൊഴിഞു കിടക്കുന്നു .. ചന്തം തോന്നിയ രണ്ടു മൂന്നെണ്ണം എടുത്തു രുചിച്ചു ... നല്ല രുചി ..

ചിലയിടത്ത് വഴി നീളെ ആഞ്ഞിലിപ്പഴങ്ങള്‍ വീണു കിടക്കുന്നു ... പണ്ട് ആഞ്ഞിലിയില്‍ നെന്ഞുരച്ചു വലിഞ്ഞു കയറി പറിച്ചുതിന്നതോര്‍മ്മ വന്നു ...


പിറ്റേന്ന് കോടനാടിനുള്ള വഴിയില്‍ ..കുറിച്ചിലക്കോടിനടുത്തു ഒരു വന്‍ ഞാവല്‍ മരം .. കുറെ പേര്‍ ടാര്‍ പോളിന്‍ വിരിച്ചു പിടിച്ചു ഉലര്‍ത്തിയിടുന്നു ഞാവല്‍ പഴങ്ങള്‍ .. ഞാന്‍ കൊതി മൂത്ത് നില്‍ക്കുന്ന കണ്ടിട്ടാവാം ദയ തോന്നി കുറെ തന്നു .. കുറച്ചു കുട്ടികള്‍ക്കും കുറച്ചെനിക്കും ..നിധി കിട്ടിയ പോലെ തോന്നി ....


തറവാട്ടു മുറ്റത്തെ വരിക്ക പ്ലാവില്‍ നിറയെ ചക്കകള്‍ .. കുറെ കഴിച്ചു .. പിന്നെ കുറെ തേന്‍ വരിക്ക കിട്ടി .. എല്ലാറ്റിനും പണ്ട് തോന്നിയിട്ടില്ലാത്ത മാധുര്യം ... രണ്ടു മുട്ടന്‍ വരിക്ക തൈകള്‍ കൂടി വാങ്ങി നട്ടു ..

അങ്ങനെ മഴക്കാലത്തിന്റെ ആരംഭത്തില്‍ .. ചക്കപ്പഴങ്ങളുടെ മധ്യകാലത്തില്‍ ... മാമ്പഴക്കാലത്തിന്റെ അവസാനത്തില്‍ .. മടക്കയാത്ര തുടങി.... ഇനി കുറച്ചു കാലത്തേക്കുള്ള സ്വപ്നം .. ദോഹ കുറച്ചു കാലത്തേക്കുള്ള യാഥാര്‍ത്ഥ്യം .....

14 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മഴ ആര്‍ത്തലച്ചു പെയ്യുമ്പോള്‍ .. തീരെ ദേഷ്യം തോന്നിയില്ല .. യാത്രകള്‍ മുടങ്ങുമെന്നറിഞ്ഞിട്ടും ...
..കാരണം ഈ മഴയെ ആ പൊള്ളുന്ന വെയിലില്‍ നടക്കുമ്പോള്‍ ഞാനെത്ര പ്രണയിച്ചിരിക്കുന്നു..

ശ്രീ said...

അതു ശരി... നാട്ടിലായിരുന്നല്ലേ? വെറുതേയല്ല എങ്ങും കാണാതിരുന്നത്?

മറ്റു നാട്ടു വിശേഷങ്ങള്‍ ഒന്നുമില്ലേ പങ്കുവയ്ക്കാന്‍?
:)

ഹരീഷ് തൊടുപുഴ said...

മിനിങ്ങാന്നു കോടനാട് പോയിരുന്നു..

അപ്പോള്‍ പുറകിലൂടെ ഒരു പുഴ ഒഴുകുന്നതു കണ്ടു. അത് പെരിയാറാണോ??
അതോ സുനില്‍ പറഞ്ഞ തോടാണോ??
അങ്ങേയകലെ കടത്തുതോണി പുഴയെ മുറിച്ച് യാത്രക്കാരുമായി പോകുന്നതും കണ്ടു..
മലയാറ്റൂര്‍ മലയും കാണുവാന്‍ സാധിച്ചു..

Patchikutty said...

നന്നായി...നാട്ടില്‍ പോയി മഴയും പുഴയും ചക്കപുഴുക്കും മാങ്ങയും ബൈക്ക് യാത്രയും ഒക്കെ സുഖിച്ചു വന്നു അല്ലെ... ഭാഗ്യവാന്‍.ഇപ്പോ വല്ലാത്ത വിഷമം ആയിരിക്കും അല്ലെ...അമ്മ, ഭാര്യ, നാട്, വീട് ഒക്കെ... സാരമില്ല അടുത്ത അവധി പെട്ടന്നിങ്ങു വരുംന്നെ.

Rejeesh Sanathanan said...

അങ്ങനെ ഈ അവധിക്കാലം അടിച്ചു പൊളിച്ചു അല്ലേ....

സമാന്തരന്‍ said...

ഇത്തിരി ദിവസങ്ങള്‍ അടക്കിപിടിച്ച് ഒത്തിരി ദിവസങ്ങള്‍ ജീവിക്കുന്നവനേ.. നന്ദി.., മമ്പഴക്കാലം പകുത്തു തന്നതിന്‍.
അയവെട്ടാനാവുന്നതുകൊണ്ട് നമ്മളും ജീവിക്കുന്നു. അല്ലേ...

സൂത്രന്‍..!! said...

njanum dohayilanu ...parijayapedanallo ?

വീകെ said...

തൊട്ടുവായിൽ ആ ചിത്രത്തിൽ കാണുന്നതു പോലുള്ള ആമ്പൽ കുളമുണ്ടൊ...?
തെളിനീരു കണ്ടിട്ട് മനസ്സിനെന്തൊരു കുളിർമ്മ....
ഒന്നു ചാടിക്കുളിക്കാൻ,നീന്തിത്തിമിർക്കാനുള്ള അടങ്ങാത്ത ആവേശം തടുക്കാനാകുന്നില്ല.

എന്റെ നാട്ടിൽ നിന്നും അതൊക്കെ എന്നേ നികത്തി കപ്പ നട്ടു വിളവെടുത്ത് വിറ്റ് കാശാക്കി...!!?

പാവത്താൻ said...

ആർക്കും വേണ്ടാതെ പഴുത്തു പൊഴിഞ്ഞു വീണ്‌ ഈച്ചയാർത്തു കിടക്കുന്ന ചക്കകൾ, പ്ലാംചുവടും ആഞ്ഞിലിച്ചുവടും നിറയെ....
നിത്യവും മുറ്റം തൂക്കുമ്പോൾ,പുഴു തിന്ന അളിഞ്ഞ മാങ്ങകൾ പെറുക്കി പെറുക്കി കൈ കുഴയുമ്പോൾ അമ്മ പ്രാകും, നാശം...

ഗൾഫിലോ മറ്റോ പോയി രണ്ടു വർഷം നിന്നിട്ടു തിരികെ വന്നിട്ടു വേണം ഇതൊക്കെ ഒന്നാസ്വദിച്ചു കഴിക്കാൻ.....

പോസ്റ്റ്‌ വളരെ നന്നായി...നാട്ടിൽ വന്നിട്ടു തിരിച്ചു പോയി അല്ലേ?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ശ്രീ - വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്രക്കുണ്ട് ...

ഹരീഷ് തൊടുപുഴ - ഹരീഷ് കണ്ടത് പെരിയാര്‍ ആണ് ... പെരിയാറിന്റെ വന്യമായ ഭംഗി കാണണമെങ്കില്‍ പാണിയേലിയില്‍ പോര് എന്ന സ്ഥലത്ത് പോകണം .. കോടനാട് നിന്നും ഒരു ഏഴ് കിലോ മീറ്റര്‍ വരും ... ഒരു ചെറിയ വെള്ള ചാട്ടവും ഉണ്ടവിടെ .. പെരിയാര്‍ കിലോമീറ്ററുക ളോളം പരന്നു പാറകെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന മനോഹരമായ കാഴ്ച കാണാം ... ആരെയും നീന്തി തുടിക്കാന്‍ മോഹിപ്പിക്കുന്ന ഒന്ന് .. പക്ഷെ അപകടം പതിയിരിക്കുന്ന ധാരാളം ചതിക്കുഴികള്‍ ഉണ്ടവിടെ ..

Patchikutty - ശരിയാണ് .. അടുത്ത അവധിക്കാലത്തെ കാത്തിരിക്കുന്നു .. പക്ഷെ ..ഈ വേദനക്കും ഒരു സുഖമുണ്ട് .. റിയാല്‍ തരുന്ന സുഖം ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മാറുന്ന മലയാളി,

സമാന്തരന്‍

പാവത്താൻ - നന്ദി

പറഞ്ഞതെല്ലാം അര്‍ത്ഥ സത്യങ്ങള്‍ തന്നെ .. മഴക്കാലത്ത് എന്റെ വീട്ടിലും ചക്ക പഴുത്തു ചീഞ്ഞു വീണു എല്ലാ പ്ലാവിന്റെ ചുവട്ടിലും പന്നിക്കുഴി പോലെയാകും. അതുകൊണ്ട് മിക്കവാറും എല്ലാം തന്നെ ഇടിന്ച്ചക്ക യായിട്ടു വിറ്റു കാശാക്കും . പക്ഷെ നാട്ടില് ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഇതൊക്കെ ആസ്വദിച്ചിരുന്നു . യാതൊരു ഇഷ്ടക്കേടും ഇല്ലാതെ ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സൂത്രന്‍..!! - താങ്ക്യൂ

വീ കെ - ചേട്ടായി .. തോട്ടുവായില്‍ പൊതു കുളങ്ങള്‍ ഇല്ല , ചില മനകളിലും , മഡങ്ങളിലും , ഒക്കെയുള്ള സ്വകാര്യ കുളങ്ങളെ ഉള്ളു . പിന്നെ തോട്ടുവായുടെ ഒരു എന്‍ഡില്‍ ചേരാനല്ലൂര്‍ ക്ക് (കാലടി ) തിരിയുന്നിടത്ത് ഒരു ചിറയുണ്ട് . ശങ്കരാചാര്യര്‍ അമ്മക്ക് കുളിക്കാന്‍ വേണ്ടി .. കാല്‍ കൊണ്ട് പെരിയാറിന്റെ ഗതി മാറ്റും മുന്‍പ് അതിലെ ആയിരുന്നത്രെ പെരിയാര്‍ ഒഴുകിയിരുന്നത്‌ . ഭംഗിയുള്ള പ്രദേശമാനത് .

Anil cheleri kumaran said...

മനോഹരമായ എഴുത്ത്.

വിജയലക്ഷ്മി said...

oru pravaasiyude nattu visheshangalum,paridevanangalum assalaayittundu..