http://www.cyberjalakam.com

ജാലകം

Sunday, January 8, 2012

ചുവന്ന ഇലകള്‍ ....മൂന്നു മുലകളും

 

കമലോപ്പുവിനു മൂന്നു മുലകളുണ്ടെന്നറിയാവുന്ന മൂന്നു പുരുഷന്മാരില്‍ ഒരാള്‍ ഞാനായിരുന്നു.അത് ആദ്യം മനസ്സിലാക്കിയ പുരുഷനും ഞാന്‍ തന്നെയായിരിക്കണം.



പക്ഷെ അന്ന് ഞാന്‍ പുരുഷനായിരുന്നില്ല. പന്തലിലേക്ക് പടര്‍ന്നു കയറാന്‍  വേണ്ടി പിടിവള്ളികള്‍ ചുരുട്ടുന്ന ചുരക്കവള്ളികള്‍ പോലെ ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ നിന്നും കൌമാരത്തിന്റെ കൌതുകങ്ങളിലേക്ക് തിരിച്ചറിയാനാവാത്ത പരിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍ ആണ്‍കുട്ടിയായിരുന്നു.പകല്‍ സമയങ്ങളില്‍ മുട്ടനാടുകളുമായി ഗുസ്തി പിടിച്ചിരുന്നത്‌ മൂലം ചിലപ്പോഴൊക്കെ ആട്ടിന്‍ചൂരു മണത്തിരുന്ന ഒരാണ്‍കുട്ടി.
വൃശ്ചിക മാസത്തിന്റെ ഒടുവിലോ അതോ മകരമാസത്തിന്റെ തുടക്കത്തിലോ ആയിരുന്നെന്നു തോന്നുന്നു കമലോപ്പു അച്ഛന്റെ തറവാട്ടില്‍ വന്നത്. അതിനും രണ്ടു ദിവസം മുന്‍പേ ഞാനും തറവാട്ടിലെത്തിയിരുന്നു. ഏഴാം ക്ലാസ്സിലെ ക്രിസ്തുമസ് പരീഷ കഴിഞ്ഞുള്ള അവധിയാഘോഷിക്കാന്‍.

തറവാടിന്റെ മുന്നിലെ പനിനീര്‍ ചാമ്പ ഇറുങേ പൂത്തു നിന്നിരുന്ന തണുത്ത പ്രഭാതങ്ങള്‍. ചാമ്പത്തണലില്‍ നിറയെ വയലറ്റ് പൂക്കള്‍ പട്ടു വിരിച്ചതുപോലെ പൊഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

തറവാടിനു പിന്നിലെ കുളത്തിലേക്കുള്ള വഴിയില്‍  നിന്നിരുന്ന മഹാഗണി മരങ്ങള്‍ ഇലകളാണ് പൊഴിച്ചിരുന്നത്. ചുവന്ന ഇലകള്‍.

മലോപ്പു പുറത്താണെന്നും അടുത്തേക്ക് പോവേണ്ടെന്നും അച്ഛമ്മ പറഞ്ഞത് ഞാന്‍ കണക്കിലെടുത്തില്ല. വീട്ടിലെ ആണുങ്ങളെല്ലാം ശബരിമല വൃതമെടുത്തിരിക്കുന്നതിനാല്‍ അച്ഛന്റെ തറവാട്ടിലേക്ക് തല്‍ക്കാലം മാറ്റിപ്പാര്‍പ്പിച്ചതായിരുന്നു ആ സാധുവിനെ.

അന്ന് പത്തില്‍ തോറ്റു പള്ളികെട്ടിടത്തില്‍ തയ്യലു പഠിക്കാന്‍ പോയിക്കൊണ്ടിരിക്കയായിരുന്നു കമലോപ്പു. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റ രീതികളുള്ള കമലോപ്പു മിഴി ചിമ്മുമ്പോള്‍ തിങ്ങി നിറഞ്ഞ കണ്‍പീലികള്‍  കാറ്റ് പൊഴിക്കുന്നുണ്ടെന്നു തോന്നിക്കും. സിനിമകളില്‍ ശാരദയെ കാണുമ്പോഴൊക്കെ ഓര്‍മ്മയില്‍ കമലോപ്പു തെളിയുന്നത്ര സാമ്യത.

ആദ്യമൊക്കെ അടുത്തു ചെല്ലുമ്പോള്‍ "ഇങ്ങട്ട് വരണ്ടാ ..ഞാന്‍ പൊറത്താ.. " എന്ന് മന്ത്രിച്ചു . എന്താപ്പ ഈ പൊറത്താവല് എന്ന് പണ്ടേ സംശയം തോന്നീട്ടുണ്ടായിരുന്നു. അച്ഛമ്മയോട്‌ ചോദിച്ചു . അത് കുട്ടാ പെണ്ണുങ്ങളല്ലേ കുടുംബത്തിലെ ജോലീക്കെ എടുക്കാ..അവര്‍ക്കൊരു വിശ്രമം വേണ്ടേന്നു വെച്ചിട്ട് അയ്യപ്പ സ്വാമി പറഞ്ഞു മാസത്തില്‍ മൂന്നാലീസം പെണ്ണുങ്ങള്‍ വിശ്രമിച്ചോട്ടെന്നു. അതാ ഈ പൊറത്താവല്. ഇനീപ്പം നീ ഇതാരോടോം ചോദിക്കേണ്ടാട്ടോ"
 
അല്ല അച്ഛമ്മേ അപ്പൊ ഇന്റെ അമ്മ പൊറത്താവണില്ലാലോ

തേ  കുട്ടാ അവിടെ വീട്ടില് നിന്റെ അമ്മ മാത്രെല്ലേയുള്ളൂ പെണ്ണായിട്ട്. ഓള് വിശ്രമിച്ചാ പിന്നെ ആരാ നിങ്ങള്‍ക്ക് ഭക്ഷണംണ്ടാക്കി തരികാ. അതോണ്ട് നിന്റെ അമ്മ വിശ്രമം എടുക്കാത്തതല്ലേ എന്നച്ഛമ്മ പറഞ്ഞപ്പോള്‍ എനിക്കമ്മയെകുറിച്ചോര്‍ത്തു അഭിമാനം തോന്നി .
രണ്ടു ദിവസം കഴിഞ്ഞു ബോംബെയിലുള്ള ചെറിയച്ഛനും കുടുംബവും വന്നപ്പോള്‍, പത്രാസുകാരി ചെറിയമ്മയും മക്കളും മുറികള്‍ കയ്യടക്കിയപ്പോള്‍ കമലോപ്പുവും അച്ഛമ്മയും ഒരു മുറിയിലായി.കൂടെ ഞാനും. അച്ഛമ്മയുടെ കയറ്റു കട്ടിലിനു കീഴെ കിടന്നു കാല്‍ കൊണ്ട് കയറ്റു കട്ടിലില്‍ കിടന്ന അച്ഛമ്മയെ പൊക്കിയും താഴ്ത്തിയും ഞാന്‍ രസിച്ചതില്‍ അച്ഛമ്മക്ക്‌ വിരോധമൊന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല എന്റെ അത്തരം വികൃതികള്‍ അവര്‍ ആസ്വദിക്കയും ചെയ്തിരുന്നു.
 
ചെറിയച്ഛന്റെ രണ്ടാമത്തെ മകന്‍ അമന്‍ കിഷോര്‍ അന്ന് സെറിലാക്കിന്റെ മണമുള്ള അര വയസ്സുകാരനായിരുന്നു. ഹിന്ദിക്കാരുടെ പേരിട്ടിട്ടും അവന്‍ നാടന്‍ പിള്ളേരുടെ മാതിരി ആക്രാന്തത്തോടെയാണ് മുലകുടിക്കുന്നതെന്ന് ഞാന്‍ കണ്ടു പിടിച്ചു. മുക്രയിടുന്ന ശബ്ദത്തോടെയുള്ള മുലകുടി എന്നില്‍ കൊതിയും, അസൂയയും നിറച്ചു.

അവനെ തള്ളിമാറ്റിയിട്ടിട്ടു ചെറിയമ്മയുടെ മുലകുടിക്കാന്‍ എനിക്കൊരു ത്വരയുണ്ടായി. കുഞ്ഞിനു മുലകൊടുക്കുന്നിടത്തു വായിനോക്കി നിക്കാണ്ടെ പുറത്തു പോയി കളിക്ക് ചെക്കായെന്നു ചെറിയമ്മ ആക്രോശിക്കുന്നതുവരെ ഞാനവിടെ നിന്നു. ആ ആക്രോശം കൂവനൂറു കുറുക്കിയതുമായി വന്ന കമലോപ്പു കേട്ടിട്ടുണ്ടാവും എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു.

അച്ഛമ്മയുടെ വായ്നാറ്റമുള്ള കൂര്‍ക്കംവലിയുടെ കയറ്റിറക്കങ്ങല്‍ക്കിടയിലാണ് കമലോപ്പു എന്നോട് കുട്ടാ നിനക്ക് മുല കുടിക്കണോ എന്ന് ചോദിച്ചത്. ഉത്തരം പറയാതെ ഞാന്‍ കമലോപ്പുവിന്റെ മാറില്‍ പരതി. മാറിലെ ചൂടിനൊപ്പം ക്യുട്ടിക്കൂറ പൌഡറിന്റെ മണം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിച്ച ഞാന്‍ നിരാശനായി വെറുതെ മാറില്‍ പരതിക്കൊണ്ടേയിരുന്നപ്പോഴാണ് മാറിന്റെ വലതു കക്ഷത്തിനോടുള്ള വശം ചേര്‍ന്ന് മൂന്നാമതൊരു മുല ഞെട്ടു കൂടി കണ്ടു പിടിച്ചത്. മുലയെന്നു പറയാനുള്ള വലിപ്പമില്ലാത്ത അല്‍പ്പം തടിച്ച ഒരു മുല ഞെട്ടു മാത്രം.

കമലോപ്പൂ   ഇതെന്താ എന്ന് ചോദിക്കും മുന്‍പേ കൈ തട്ടി മാറ്റിക്കൊണ്ട് ഒരു തേങ്ങല്‍ ..അതിനൊപ്പം ഇതെന്റെ ശാപമാണെന്ന ഒരു ഗദ്ഗദവും. കണ്ണീരൊട്ടിയ മുഖത്തോടെ കമലോപ്പു ഒരമ്മ കുഞ്ഞിനെയെന്നപോലെ എന്നെ ചേര്‍ത്ത് പിടിച്ചുറങ്ങി. അമ്മ അനിയനെ ഗര്‍ഭം ധരിച്ചതുമുതല്‍ എനിക്കു നഷ്ടപ്പെട്ട മാറിലെ ചൂടും, വാത്സല്യവും ഒരിക്കല്‍ക്കൂടി ഞാനറിഞ്ഞു.

പിറ്റേന്നു രാവിലെ തറവാടിനു പിന്നിലെ കുളക്കടവിലേക്കുള്ള വഴിയില്‍ മഹാഗണി മരത്തിനു ചുവട്ടില്‍ ഉമിക്കരികൊണ്ട്‌ ഉളി തേക്കുന്നപോലെ പല്ലുരച്ചു തേച്ചുകൊണ്ടിരുന്നപ്പോള്‍ കമലോപ്പു കുളി കഴിഞ്ഞു വരുന്നു. വഴി നീളെ മഹാഗണി മരങ്ങള്‍ ഇല പൊഴിച്ചിട്ടിരുന്നു. ചുവന്ന തുടുത്ത ഇലകളില്‍ വീണ മഞ്ഞു തുള്ളികള്‍ സൂര്യ പ്രകാശമേറ്റു തിളങ്ങുന്നതിനിടയിലൂടെ നടന്നു വന്ന കമലോപ്പു അതീവ സുന്ദരിയാണെന്ന് തോന്നിച്ചു.

ഞാനിന്നു മടങ്ങിപ്പോകുമെന്നു മുഖമുയര്‍ത്താതെ പറഞ്ഞ കമലോപ്പുവിനോട് വേണ്ടെന്നു വെച്ചിട്ടും ഞാന്‍ ചോദിച്ചു പോയി. ആ മൂന്നാമത്തെ മുലയെപ്പറ്റി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, കുറ്റബോധം നിറഞ്ഞ മുഖത്തോടെ കമലോപ്പു എന്റെ കൈ പിടിച്ചുയര്‍ത്തി അവരുടെ തലയില്‍ വെച്ച്  അതിനെക്കുറിച്ച് ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു. ആ മുഖഭാവങ്ങള്‍ അമ്മയുടേത് പോലെ തോന്നിച്ചു.

അതെന്റെ ശാപമാണ് ..അതെന്റെ അമ്മയെകൊന്നു, അച്ഛനെ കൊല്ലാക്കൊല ചെയ്യുന്നു, ഒരിക്കല്‍ അതെന്നെയും കൊല്ലും എന്ന് മന്ത്രിച്ചുകൊണ്ട്‌  അടക്കിവെച്ചൊരു നിലവിളിപോലെ കമലോപ്പു നടന്നകന്നു. മഹാഗണിയുടെ ചുവന്ന ഇലകളില്‍ ചവിട്ടി അവര്‍ നടന്നു പോയപ്പോള്‍ ഉടുത്തിരുന്ന ഈറന്‍ തുണികളില്‍ നിന്നും വെള്ളത്തുള്ളികള്‍ വീണു രണ്ടു ചെറിയ ഇലകള്‍ അവരുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു. മഞ്ഞുകാലത്തെ പ്രഭാതമായതിനാല്‍ പാദങ്ങളമര്‍ത്തി നടന്നിട്ടു പോലും കരിയിലകള്‍ ശബ്ദമുണ്ടാക്കാതെ അമര്‍ന്നു കിടന്നെതേയുള്ളൂ .

എന്റെ വലിയച്ഛന്റെ മകളായിരുന്നു കമലോപ്പു. കമലോപ്പുവിനെ പ്രസവിച്ചതോടെ കമലോപ്പുവിന്റെ അമ്മ മരിച്ചുപോയെന്നു ഞാനെപ്പോഴോ കേട്ടിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം വലിയച്ഛന്‍ എന്തോ ദീനം വന്നു കിടപ്പിലുമായി. പിന്നെ കമലോപ്പുവിന്റെ അമ്മ വീട്ടുകാരാണ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. എല്ലാം കമലോപ്പുവിന്റെ ജാതക ദോഷം കൊണ്ടായിരുന്നെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. മൂന്നാമത്തെ മുലയാണ്‌ എല്ലാറ്റിനും കാരണമെന്ന് കമലോപ്പു തെറ്റിദ്ധരിച്ചിരിക്കാമെന്നു എനിക്ക് പിന്നീട് തോന്നി.

കമലോപ്പുവിന്റെ പാദങ്ങളില്‍ പതിഞ്ഞ മഹാഗണിയുടെ ചുവന്ന ഇലകളില്‍ നോക്കിയിരുന്ന എനിക്കൊരു എക്കിട്ടം വന്നത് മൂലം കുറച്ചു ഉമിക്കരി തൊണ്ടയിലേക്കിറങ്ങി. കണ്ണ് മിഴിക്കയും, ശ്വാസം മുട്ടുകയും ഒടുവില്‍ ഒക്കാനിക്കയും ചെയ്തു. അന്ന് മുഴുവന്‍ മൂന്നാമത്തെ മുല എന്റെ ചിന്തകളില്‍ തൊണ്ടയില്‍പ്പെട്ട ഉമിക്കരിക്കൊപ്പം അകത്തേക്കും പുറത്തേക്കും ഉള്‍ക്കൊള്ളാനും പുറംതള്ളാനും കഴിയാതെ കുരുങ്ങിക്കിടന്നു.

പിന്നെ കമലോപ്പുവിനെ കണ്ടത് അച്ഛമ്മയുടെ സഞ്ചയനത്തിനു പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും ഞാന്‍ തറവാട്ടിലെത്തിയപ്പോഴായിരുന്നു. വല്ലാതെ തടിച്ചു പഴയ സൌന്ദര്യത്തിന്റെ തിളക്കം മങ്ങിത്തുടങ്ങിയ രൂപം. ഇക്കാലത്തിനിടക്ക് അവരുടെ വിവാഹം കഴിഞ്ഞെന്നും രണ്ടാമത്തെ ദിവസം തന്നെ പ്രത്യേകിച്ചൊരു കാരണവും പറയാതെ തന്നെ ഭര്‍ത്താവുപേക്ഷിച്ചു പോയെന്നും ഞാനറിഞ്ഞിരുന്നു. കമലോപ്പുവിന്റെ മൂന്നാമത്തെ മുല അയാളെ ഭയപ്പെടുത്തിയിരിക്കുമെന്നു ഞാനൂഹിച്ചു. കുട്ടിക്യൂറയുടെ ഗന്ധം വശീകരിക്കാതിരിക്കാന്‍ വണ്ണം അന്ധവിശ്വാസിയും , ഭീരുവുമായിരുന്നിരിക്കണം അയാള്‍.

അങ്ങനെ കരുതാന്‍ മറ്റൊരു കഥയും എനിക്ക് കിട്ടിയിരുന്നു. സോഷ്യോളജിയില്‍ എം ഫില്‍ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ റിസേര്‍ച്ചിനിടെ ക്ലൈന്റ് ആയി കിട്ടിയ മാലിനി ദേശ്മുഖ് എന്ന ദേവദാസിയുടെ കഥ.  ഇന്ത്യയിലെ ഇന്നും അനുഷ്ടിച്ചു പോരുന്ന പോരുന്ന ചില ഗോത്ര വര്‍ഗ്ഗ ആചാരങ്ങളെക്കുറിച്ചുള്ളതായിരുന്നു എന്റെ റിസേര്‍ച്ച്.  
മാലിനി ഒരു ലൈവ് ഡാറ്റാ ബയിസ് ആയിരുന്നു. അനാലിസിസോ, സമ്മറയ്സേഷനോ, സിമുലേഷനോ വേണ്ടാത്ത, കൃത്യതയാര്‍ന്ന ഉത്തരങ്ങള്‍ക്കുവേണ്ടി സ്റ്റാറ്റിസ്ടിക്കലോ, മാത്തമാറ്റിക്കലോ ആയ ഒരു ടൂളുകളും ഉപയോഗിക്കേണ്ടാത്ത ഒരു ലൈവ് ഡാറ്റാ ബയിസ്. ആചാരങ്ങളും, വിശ്വാസങ്ങളും തകര്‍ത്തെറിഞ്ഞ ഒട്ടനവധി ജീവിത സ്വപ്നങ്ങളുടെ ഒരു ശേഖരം തന്നെ ആ സര്‍പ്പസുന്ദരി എന്റെ മുന്‍പില്‍ കുടഞ്ഞിട്ടു.

സമൂഹം പുണ്യവല്‍ക്കരിച്ച ദേവദാസിയെന്ന  വേശ്യാവൃത്തിയിലേക്ക് മാലിനി ദേശ്മുഖ് എടുത്തെറിയപ്പെടാന്‍ കാരണം അവള്‍ക്കുള്ള മൂന്നു മുലകളായിരുന്നു. അതെന്തോ ശാപം മൂലമുണ്ടായതാണെന്നു കുടുംബത്തിലെല്ലാവരും വിശ്വസിച്ചു. അവളെ ശൈശവ വിവാഹം കഴിച്ചയാള്‍ ആദ്യ രാത്രിയില്‍ അവളുടെ മൂന്നാമത്തെ മുല കണ്ടു അവളേതോ ദുര്‍ദേവതയുടെ അവതാരമാണെന്ന് ഭയന്നു ഉപേക്ഷിച്ചു പോയി. പിന്നീടവള്‍ കുമാരിയാകും മുന്‍പേ തന്നെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടു.

മൂന്നു മുലകളുള്ളവളുമായി ബന്ധപ്പെട്ടാല്‍ അകാല മരണം സംഭവിക്കുമെന്നൊരു വിശ്വാസമുണ്ടെന്നു അവളില്‍ നിന്നാണ് അറിയുന്നത്. പക്ഷെ ആ അന്ധവിശ്വാസം ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാന്‍ അവള്‍ക്കായി. തങ്ങളുടെ ശത്രുക്കളെ വശീകരിച്ചു അകാലമരണത്തിലൂടെ  ഇല്ലാതാക്കാന്‍ സഹായം തേടിയെത്തിയവരും , അവളോടോപ്പമുള്ള വേഴ്ച  ഒരു വെല്ലുവിളിയായിട്ടെടുത്തുവന്നവരും , കൌതുകക്കാഴ്ച കാണാനെത്തിയവരും തുടങ്ങി ധാരാളം ഇടപാടുകാരെ സമ്പാദിക്കാന്‍ മൂന്നു മുലകളാണ് തന്നെ സഹായിച്ചതെന്നു  ഒരു കുസൃതിച്ചിരിയോടെ മാലിനി  പറഞ്ഞപ്പോള്‍ എനിക്കും ചിരിയടക്കാനായില്ല
 

എന്റെ വിവാഹത്തിനു ക്ഷണിക്കാനാണ് പിന്നീട് ഞാന്‍ അച്ഛന്റെ തറവാട്ടിലെത്തിയത്. തറവാട് ഭാഗം വെയ്പ്പ് കഴിഞ്ഞു ബോംബെ വിട്ടു നാട്ടില്‍ സ്ഥിരതാമസമാക്കിയ ചെറിയച്ഛനു കിട്ടിയിരുന്നു. പത്രാസുകാരായ മക്കള്‍ ബോംബെ വിട്ടു പോരാന്‍ മടിച്ചു. അതുകൊണ്ടാവാം ചെറിയച്ഛനും, ചെറിയമ്മക്കും വല്ലാത്ത സ്നേഹം. ആ സ്നേഹവായ്പ് രണ്ടു ദിവസം അവിടെ തങ്ങാനെന്നെ നിര്‍ബന്ധിതനാക്കി.
 
ചെറിയമ്മ പറഞ്ഞാണറിഞ്ഞത് കമലോപ്പുവിനു ഇടയ്ക്കു ഗന്ധര്‍വ്വ ബാധയുണ്ടാകുന്നെന്നു. കഥകളിലൂടെയും , സിനിമയിലൂടെയും മാത്രം കേട്ടും കണ്ടും പരിചയിച്ചിട്ടുള്ള ഗന്ധര്‍വ്വന്‍ ഞങ്ങളുടെ കുടുംബത്തിലും എത്തിയതോര്‍ത്തു എനിക്ക് ചിരി പൊട്ടി. ഗന്ധര്‍വ്വനു പ്രണയം തോന്നാന്‍ തക്ക സുന്ദരികളും നമ്മുടെ കുടുംബത്തിലുണ്ടല്ലേ..ചുമ്മാ ഓരോ ഹാലൂസിനേഷന്‍സ് എന്ന എന്റെ അഭിപ്രായത്തിനു മറുപടിയൊന്നും പറയാതെ ചെറിയമ്മ ധൃതിയില്‍ കറിക്കരിഞ്ഞു കൊണ്ടിരുന്നു.
  
ചെറിയച്ഛന്റെ ബാല്യകാല സുഹൃത്തും അയല്‍പക്കക്കാരനുമായ പട്ടാളക്കാരന്‍ ജോസപ്പേട്ടനും നാട്ടില്‍ സ്ഥിരതമാസമാക്കിയിരുന്നു. അവിവാഹിതനായിരുന്നു ആരോഗ്യ ദൃഡഗാത്രനായ ജോസപ്പേട്ടന്‍. പട്ടാളക്കഥകള്‍ പറഞ്ഞു ആളുകളെ ബോറടിപ്പിക്കാത്ത ഒരു കമ്യൂണിസ്ടു സഹയാത്രികന്‍. രാത്രിയില്‍ കുളപ്പടവിലിരുന്നു ജോസപ്പേട്ടന്റെ പൈനാപ്പിള്‍ വാഷിട്ടു വാറ്റിയെടുത്ത ചാരായം ചെറുതേന്‍ കൂട്ടിയടിച്ചപ്പോളുള്ള എരിച്ചില്‍ നെഞ്ചു പുകച്ച് , അമാശയമെരിച്ച്  എന്റെ പ്രശംസയെ ആലങ്കാരീകമാക്കി. അടുത്തിരിക്കുന്നത് ചെറിയച്ഛനാണെന്ന സങ്കോചത്തെപ്പോലും വിസ്മരിപ്പിച്ചുകൊണ്ട്‌.

ജോസെപ്പേട്ടാ..ചാരായങ്ങള്‍ സുന്ദരികളെങ്കില്‍ ജോസെപ്പേട്ടന്റെ പൈനാപ്പിള്‍ വാറ്റൊരു ക്ലിയോപാട്രയാണ് ..സാമ്രാജ്യങ്ങളെ മദിപ്പിച്ച, മത്തു പിടിപ്പിച്ചു തന്റെ കാല്‍ക്കീഴിലാക്കിയ, ക്ലിയോപാട്ര..യെന്നു എന്റെ മദ്യലഹരി തുളുമ്പിയപ്പോള്‍  പൈനാപ്പിള്‍ വാറ്റൊന്നുകൂടെ ഒഴിച്ചു തന്നു ജോസപ്പേട്ടന്‍ പറഞ്ഞു ..

നിനക്കറിയുമോ സ്ട്രോബറി പഴച്ചാറില്‍ കുളിച്ചു രസിച്ച ആ വിശ്വസുന്ദരിക്ക് മൂന്നു മുലകളുണ്ടായിരുന്നെന്നു...

മൂന്നു മുലകളോ... ജോസപ്പിനു പറ്റായെന്നു ചെറിയച്ഛന്‍ അട്ടഹസിച്ചപ്പോള്‍ എനിക്ക് ക്യുട്ടിക്കൂറ മണത്തു ..ജോസപ്പേട്ടന്റെ നെഞ്ചില്‍ സ്വര്‍ണ്ണക്കുരിശിനോടൊപ്പം സ്വര്‍ണ്ണം കെട്ടിയ വയലറ്റ് കല്ല്‌ പതിച്ച ഒരു പുലിനഖം ഇളകിയാടി.

കുളക്കടവിലെ നിലാവില്‍ ആ വയലറ്റ് കല്ലിന്റെ തിളക്കം മനോഹരമായി തോന്നി. ആസ്സാമിലെ വിപ്ലവ സംഘടനയുടെ നേതാവായിരുന്ന ദശരത് ചന്ദന്‍ സമ്മാനിച്ചതാണതെന്നു ജോസപ്പേട്ടന്‍ എന്റെ നോട്ടത്തിനുത്തരമായി പറഞ്ഞു. കീഴടങ്ങാന്‍ അര്‍ദ്ധമനസ്സ് കാണിച്ച ചന്ദനും കുടുംബവും അന്ന് രാത്രിയില്‍ ജോസപ്പേട്ടനറിയാതെ പോയൊരു ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ അതിദാരുണമായി  കൊല്ലപ്പെടുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ വയലറ്റ് കല്ലിന്റെ തിളക്കത്തിനോപ്പം ചതിയും, ചോരയും മണത്തു.

ചന്ദന്‍ ഒരു ധീരനായിരുന്നെന്നും ജോസപ്പേട്ടന് എന്നെങ്കിലും കുട്ടികളുണ്ടായാല്‍ ചന്ദന്റെ മക്കളുടെ പേരായ ഫിസോ എന്നും സുമി എന്നും പേരിടുമെന്നും ജോസപ്പേട്ടന്‍ പറഞ്ഞപ്പോള്‍ ആ സൌഹൃദ ദാര്‍ഡ്യം കണ്ടു ഞാനമ്പരന്നു സന്തോഷിച്ചു.

മടങ്ങിപ്പോവും മുന്‍പേ കമലോപ്പുവിനെ ഒന്ന് കാണണമെന്നു തോന്നി. അവരുടെ വീട്ടിലേക്കുള്ള വഴിയില്‍ മഹാഗണിയുടെ തളിരിലകളാണ് ഇപ്പോള്‍ നീളെ പൊഴിഞ്ഞു കിടക്കുന്നത്. കമലോപ്പുവിന്റെ അമ്മാവനും, അമ്മായിയും മാത്രമേ അവിടെ താമസമുള്ളൂ... രണ്ടിനും നന്നേ പ്രായമായിരിക്കുന്നു.എന്റെ സമപ്രായക്കാരനായ അജയനുള്‍പ്പെടെ അവരുടെ മൂന്നു മക്കളും വിദേശങ്ങളില്‍ .

ചായക്കൊപ്പം അമ്മായി പഴംപുരാണങ്ങളും വിളമ്പി. ഇന്നലേം ബാധയുണ്ടായി. കരച്ചിലും പതം പറച്ചിലുമൊക്കെ പതിവാ. ഈയിടെയായി എന്ത് ശബ്ദം കേട്ടാലും ആരും ശ്രദ്ധിക്കാറില്ല. ഇനി വൈകിയേ ഉറക്കമുണരൂ. കുറച്ചു കഴിഞ്ഞാല്‍  ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഉറങ്ങിയെഴുന്നേറ്റു വരും. ഇടയ്ക്കു രാത്രിയില്‍ ഇങ്ങനെ ഒരു ബാധ ഉണ്ടാകുമെന്നതൊഴിച്ചാല്‍ ഓള്‍ക്ക് യാതൊരു. കുഴപ്പോല്യാ. സുന്ദര ഗന്ധര്‍വനാണെന്നാ പ്രശ്നം വെച്ചപ്പോളറിഞ്ഞത്. പണ്ടിവിടെ ഒരു സുന്ദര ഗന്ധര്‍വന്റെ പ്രതിഷ്ഠണ്ടാരുന്നു ..കമ്യൂണിസം തലയ്ക്കു പടിച്ചപ്പോള്‍ നിന്റെച്ഛനാ എടുത്തു പൊട്ടക്കിണട്ടിലെറിഞ്ഞത്.  എന്നിട്ടിപ്പോ അതിന്റെ ദുരിതം അനുഭവിക്കണതു ഞങ്ങളും.

വന്‍ മരങ്ങളും, വള്ളിക്കാടുകളും തിങ്ങി നിറഞ്ഞ, നീണ്ടുകൂര്‍ത്ത ചിതല്‍പ്പുറ്റുകളാല്‍ ഭയം ജനിപ്പിച്ചിരുന്ന, സര്‍പ്പക്കാടിന്റെ ശീതളിമയില്‍ നിന്നും കുടിയിറക്കപ്പെട്ട് പറമ്പിന്റെ ഉപേക്ഷിക്കപ്പെട്ടൊരു കോണില്‍, സിമന്റു തറയില്‍ പൊരിവെയില്‍ കൊണ്ടുരുകുന്ന നാഗരാജാവും, നാഗരാജ്ഞിയും ഭക്തനായ വല്യമ്മാവന്റെ റബ്ബര്‍ കൃഷിയുടെ അവശിഷ്ടങ്ങളായി മാറേണ്ടി വന്നിട്ടും ദുരിതങ്ങളൊന്നും ഉണ്ടാക്കുന്നില്ലായെന്നു മുറ്റത്തുണക്കാനിട്ടിരിക്കുന്ന അസംഖ്യം റബ്ബര്‍ ഷീറ്റുകള്‍ എനിക്കുത്തരം തന്നു.
 
കമലോപ്പുവിന്റെ പേരിലുള്ള ഭാരിച്ച ഭൂസ്വത്തുക്കള്‍ അനന്തരാവകാശികള്‍ ഇല്ലാതെയായാല്‍ വന്നു ചേരുന്നത് അമ്മാവന്റെ മക്കളിലേക്കാണെന്നത് ഈ സുന്ദര ഗന്ധര്‍വന്റെ കഥക്ക് പിന്നിലുണ്ടോ എന്നൊരു സംശയം എന്നിലുണ്ടാക്കാതെയിരുന്നില്ല. ചെറിയമ്മയുടെ മൌനത്തിനു പിന്നിലും അതായിരിക്കുമെന്നു ഞാന്‍ വെറുതെ സന്ദേഹിച്ചു.


മുറിയില്‍ മയങ്ങിക്കിടക്കുന്ന കമലോപ്പു. ക്യുട്ടിക്കൂറ പൌഡര്‍ മണം എന്റെ കണ്ണുകളെ ദൃഡത നഷ്ടപ്പെട്ട മാറിടത്തിലേക്കും വലതു കക്ഷത്തിനടുത്തുള്ള മൂന്നാമത്തെ മുലയിലേക്കും നയിച്ചു. എനിക്ക് മാത്രം വായിച്ചെടുക്കാവുന്ന ചിലപ്പോള്‍ സുന്ദര ഗന്ധര്‍വനും അറിയാവുന്ന ആ മുലഞെട്ടുള്ള തടിപ്പ് നോക്കിയിരിക്കെ തലയിണയോട് ചേര്‍ന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു പുലിനഖം. സ്വര്‍ണ്ണം കെട്ടിയ വയലറ്റ് കല്ലുവെച്ച പുലിനഖം. സുന്ദര ഗന്ധര്‍വന്റെ പുലി നഖം. അല്ല ദശരഥ് ചന്ദന്റെ പുലി നഖം .. പട്ടാളക്കാരന്‍ ജോസപ്പേട്ടന്റെ പുലി നഖം.

ഒരു കൌതുകത്തിനു ഞാനതെടുത്ത് പോക്കറ്റിലിട്ടു. ആ മയക്കത്തില്‍ കമലോപ്പുവിനു ഒരു നവവധുവിന്റെ ഭാവങ്ങളുണ്ടെന്നു എനിക്കു തോന്നിപ്പോയി. അവരുടെ ചാരുത വര്‍ദ്ധിച്ചതായി കവിളിലെ അരുണിമ വെളിവാക്കി.

പക്ഷെ ആ അരുണിമയും, ചാരുതയും കമലോപ്പുവില്‍ അധികകാലം നീണ്ടു നിന്നില്ല. ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരവധിക്കാലത്ത് നാട്ടില്‍ ചെന്നപ്പോള്‍ രണ്ടു ദുരന്ത വാര്‍ത്തകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.ജോസപ്പേട്ടന്‍ മരിച്ചെന്നും കമലോപ്പു ഉന്മാദത്തിന്റെ പിടിയിലാണെന്നും.

ചിലപ്പോള്‍ വല്ലാതെ ഉത്തേജിതയായി സ്വപ്നലോകത്തിലെന്നവണ്ണം ചിരിക്കയും, പാടുകയും മറ്റു ചിലപ്പോള്‍ കഠിനമായ വിഷാദത്തില്‍പ്പെട്ടു പൊട്ടിക്കരയുകയും, ആളുകളില്‍ നിന്നും ഒറ്റപ്പെട്ടു ഭയന്നിട്ടെന്നപോലെ ഒളിച്ചു കഴിയുകയും ചെയ്യുന്ന ഉന്മാദിനിയായ കമലോപ്പു.

ആ അവധിക്കാലം മാത്രമല്ല എന്റെ ജീവിതത്തിലുടനീളം എന്നെ അസ്വസ്ഥമാക്കാന്‍ പോന്ന കമലോപ്പുവിന്റെ ചിത്തഭ്രമം ജോസപ്പേട്ടന്റെ മരണം കൊണ്ടുണ്ടായതാണെന്ന് മനസ്സിലാക്കാന്‍ എനിക്കേറെ ആലോചിക്കേണ്ടി വന്നില്ല. അതും വിഷം തീണ്ടിയുള്ള ദാരുണമായ മരണം. ഒരു പക്ഷെ എനിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ കാരണം
കമലോപ്പുവിന്റെ മുറിക്കരികിലെ കാളിപ്പനയുടെ ചുവട്ടില്‍ പാമ്പുകടിയേറ്റു നീലിച്ചു കിടന്ന ജോസപ്പേട്ടന്‍ . കമലോപ്പുവിന്റെ ഗന്ധര്‍വനില്‍ നിന്നും ഭര്‍ത്താവിലേക്ക് മാറാതെ ദശരധ് ചന്ദന്റെ മക്കളായ ഫിസോയ്ക്കും , സുമിക്കും പുനര്‍ജ്ജന്മം നല്‍കാതെ നീലിച്ചു മരവിച്ചു കിടന്നു. രാത്രിയില്‍ കള്ളിറക്കി കൊണ്ട് പോവാന്‍ വന്നപ്പോള്‍  പാമ്പുകടിയേറ്റു മരിച്ചതാണെന്ന ഒരു ദുഷ്പേരും ബാക്കിയാക്കി. പക്ഷെ അയാള്‍ പനങ്കള്ള് തീരെ ഇഷ്ടപ്പെടാത്തവനാണെന്ന സത്യം ഇളയച്ഛനു നന്നായിട്ടറിയാമായിരുന്നു എന്നത് എന്നെ അസ്വസ്ഥപ്പെടുത്തി.

കമലോപ്പുവിനെ കാണാന്‍ ചെല്ലുമ്പോള്‍ ഉണങ്ങി മെലിഞ്ഞു അസ്ഥികൂടം പോലുള്ളൊരു രൂപം മഹാഗണിച്ചുവട്ടില്‍ തളര്‍ന്നിരിക്കയായിരുന്നു. മഹാഗണി മരങ്ങളുടെ നീണ്ടുരുണ്ട കായകള്‍ പൊട്ടി വിത്തുകള്‍ കാറ്റില്‍ പറന്നു കിടന്നു. തണുത്തിട്ടെന്നപോലെ ഒരു നീല കിടക്കവിരി പുതച്ചു ചാരുകസേരയില്‍ കിടന്നതുകൊണ്ട് മാറിനോടു ചേര്‍ന്നുപോയ മൂന്നു മഹാഗണി വിത്തുകള്‍ എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അതീതമായിരിക്കുമെന്നു തോന്നിച്ചു. നിഗൂഡത ചൂഴ്ന്നുനില്‍ക്കുന്നൊരു കുലീനസൌന്ദര്യം ഇപ്പോഴുമാ മുഖത്തുണ്ടെന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു

എനിക്കു ജോസപ്പേട്ടനോട് ദേഷ്യം തോന്നി. ധീരനായിരുന്ന, പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കാത്ത, കമ്മ്യൂണിസ്റ്റുകാരനായ ജോസപ്പേട്ടന്‍ ‍അല്‍പ്പം ധൈര്യം കാട്ടിയിരുന്നെങ്കില്‍ , അതോ മൂന്നു മുലകള്‍ നല്‍കിയ അപകര്‍ഷതാ ബോധത്തില്‍ നിന്നുളവായ കമലോപ്പുവിന്റെ അധൈര്യമാണോ ഫിസോയ്ക്കും , സുമിക്കും ജന്മം നല്‍കാതെ ഈ മഹാഗണിച്ചുവട്ടില്‍ ഇങ്ങനെയൊരു ചിതല്‍ പുറ്റുപോലെ .

എല്ലാമറിയുന്ന ഒരേ ഒരാളെന്ന നിലയില്‍ എനിക്കും ചിലതൊക്കെ ചെയ്യാമായിരുന്നു എന്നൊരു കുറ്റബോധം എന്നെ പിടികൂടി ..ക്യുട്ടിക്കൂറ മണത്തിന്റെ ഒരു പാപബോധം എന്നെ എല്ലായ്പ്പോഴും കമലോപ്പുവില്‍ നിന്നും അകറ്റി നിറുത്തിയിരുന്നെന്നു ഞാനോര്‍ത്തു .
 
മഹാഗണി മരങ്ങളുടെ കായ്കള്‍  ഇളം ചൂടില്‍ പൊട്ടി വിത്തുകള്‍ പാറിപ്പറന്നു പൊഴിഞ്ഞു കൊണ്ടേയിരുന്നു...അപ്പോഴും.

ചിത്തഭ്രമത്തിനിടക്കുള്ള ധ്യാനാത്മകമായ ഒരു ശാന്തതയിലായിരുന്നു കമലോപ്പു. മിഴികളിലെ തിളക്കവും വരണ്ട ചിരിയും എന്നെ തിരിച്ചറിഞ്ഞതായി തോന്നിപ്പിച്ചു.മെല്ലെ അടുത്ത് ചെന്ന് ഉമിക്കരി തൊണ്ടയില്‍ കുടുങ്ങിയ അസ്വസ്ഥതയോടെ ക്യുട്ടിക്കൂറ മണക്കാത്ത കൈ പിടിച്ചു ആ പുലിനഖം വെച്ചു കൊടുത്തപ്പോള്‍ ഞാനാ മുഖത്ത് പ്രതീക്ഷിച്ച തിളക്കവും സായൂജ്യവും ഒന്നുമുണ്ടായില്ല. അത്തരം തിരിച്ചറിവുകളുടെ ലോകത്ത് നിന്നും അവര്‍ യാത്രയായിട്ട് കാലമേറെയായിരുന്നു.

തിരിച്ചും മറിച്ചും നോക്കിയിട്ട് ശിശു സഹജമായൊരു നിഷ്കളങ്കതയോടെ അവരതെനിക്ക് തിരിച്ചു തന്നു. സ്വബോധത്തിന്റെ നേര്‍ത്തൊരു പ്രകാശമെങ്കിലും എന്നെങ്കിലുമൊരുദിനം കമലോപ്പുവിന്റെ സ്മൃതികളെ സജീവമാക്കുമെന്നും , ആ നിമിഷങ്ങളില്‍ അമൂല്യമായൊരു നിധി പോലെ അവരതിനെ സ്വീകരിച്ചു സൂക്ഷിക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഞാനതു ചെറിയച്ഛനെ ഏല്‍പ്പിച്ചു. 
 
കുറെയേറെ ചോദ്യങ്ങള്‍ ചെറിയച്ഛന്റെ മുഖത്ത് മിന്നിമാഞ്ഞു, എന്റെ വിശദീകരണങ്ങള്‍ ഇല്ലാതെ തന്നെ അവക്കുള്ള ഉത്തരങ്ങളും.

83 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഥാപാത്രങ്ങളും, സംഭവങ്ങളും .തികച്ചും സാങ്കല്‍പ്പീകമാണ്... "മുല" എന്ന വാക്ക് അശ്ലീലമാണെന്ന് തോന്നാതിരുന്നാല്‍ മറ്റൊന്നും അശ്ലീലമായി എഴുതിയിട്ടില്ല.

Unknown said...

സുഹൃത്തേ...വളരെ ഇഷ്ടപ്പെട്ടു ഈ കഥ....ഗ്രാമജീവിതങ്ങളുടെ അന്ധവിശ്വാസങ്ങളെയും,അതിൽപ്പെട്ടുഴലുന്ന ജീവിതങ്ങളെയും ഒട്ടും മുഷിപ്പ് തോന്നാത്ത രീതിയിൽ തന്നെ ഈ കഥയിലൂടെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നു...ആശംസകൾ

Cm Shakeer said...

ഇതൊരു അനുഭവ കഥയെന്ന മൂഡിലായിരുന്നു ആദ്യാവസാനം വായിച്ചുകൊണ്ടിരുന്നത്. സുനിലിന്റെ മുന്‍കൂര്‍ ജാമ്യ കമന്റ് ഈ സിനിമയില്‍ എഴുതികാണിക്കുന്നത് പോലെയല്ലല്ലോ..അല്ലേ?
എന്തായാലും കൊള്ളാം..ചെറിയ ആറ്റിക്കുറുക്കല്‍ കൂടി വേണ്ടിയിരുന്നു എന്നത് ഒഴിച്ചാല്‍ ഭാവനാപൂര്‍ണ്ണവും വായനാസുഖവും നല്‍കുന്ന രചന.

Pheonix said...

സുനിലേട്ടാ ജീവിതം നന്നായി ചിത്രീകരിച്ചിരിക്കുന്നു ഇതില്‍. അധികം ആര്‍ക്കും കഴിയാത്ത ഒന്നു താങ്കള്‍ക്ക് സാധിച്ചു. നന്മകള്‍ നേരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ കഥ ആദ്യമേ വായിക്കാൻ സാധിച്ചതിൽ സന്തോഷം സുനിലേ. ജാമ്യമെടുപ്പൊന്നും വേണ്ടായിരുന്നു. കഥ, കഥയായിത്തന്നെ വായിക്കട്ടെ.

ശ്രദ്ധേയന്‍ | shradheyan said...

കുറേ നാട്ടോര്‍മകളെ തട്ടിയുണര്‍ത്തിയ നല്ലൊരു കഥ. അഭിനന്ദനങ്ങള്‍ സുനില്‍...

प्रिन्स|പ്രിന്‍സ് said...

വായനക്കാരന്റെ മനസ്സിൽ കഥാതന്തു സ്പർശിക്കും വിധത്തിലുള്ള രചന. അതു തന്നെയാണ് എഴുത്തുകാരന്റെ വിജയവും. തന്റെ കഥയെ സംബന്ധിച്ച് എന്തെങ്കിലും - അത് വൈകാരികമോ തത്വചിന്താപരമോ ആയിക്കോട്ടെ - വായനക്കാരന്റെ മനസ്സിൽ അവശേഷിപ്പിക്കുക!

ഭാവുകങ്ങൾ...

Unknown said...

കഥ നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു

വെള്ളരി പ്രാവ് said...

എന്‍റെ (നമ്മുടെ)മണ്ണിന്‍റെ ഗന്ധം...
ഏറെ ആസ്വദിച്ചു....
നന്ദി.

Shameee said...

ഇഷ്ടായി സുനിൽജി.

Muralee Mukundan , ബിലാത്തിപട്ടണം said...

കമലോപ്പൂവിന്റെ ജീവിതം കാട്ടിതന്ന് നല്ലൊരു ഗ്രാമീണ പാശ്ചാതലത്തോടെ അന്ധവിശ്വാസങ്ങളെയും,അതിൽപ്പെട്ടുഴലുന്ന ജീവിതങ്ങളെയുമൊക്കെ മനോഹരമായി അവതരിപ്പിച്ച ത്രെഡ് ഒരിക്കലും മുറിഞ്ഞുപോകാതിരുന്ന അനുഭവസാക്ഷ്യം പോലുള്ള ഒരു അസ്സൽ കഥയാണിത് കേട്ടൊ സുനിൽ ഭായ്

ചന്ദ്രകാന്തം said...

നന്നായി എഴുതി.
ജാമ്യമെടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

Murali Nair,Dubai said...

Nalla rachana-valare ishtamaayi.

MURALI NAIR,
DUBAI

ചാണ്ടിച്ചൻ said...

നന്നായി കഥ....അഭിനന്ദനങ്ങള്‍...

കുഞ്ഞന്‍ said...

സന്നിവേശം എനിക്കിഷ്ടമായി...അന്ധവിശ്വാസത്തിന്റെ മുഖം ഇതായിരിക്കും എന്ന് വരച്ചിട്ടത് ഭംഗിയായിട്ടുണ്ട്. മുല എന്നവാക്ക് അശ്ലീലമാണെന്ന് തോന്നുവർ ജീവിതത്തിൽ ഇനിയെങ്കിലും ഒന്നും വായിക്കരുത്..!

kharaaksharangal.com said...

നിലവാരമുള്ള കഥ, നിലവാരമുള്ള സാഹിത്യം.

മുല എന്ന വാക്ക് അശ്ലീലമല്ല. ഒരു വാക്ക് ശ്ലീലവും അശ്ലീലവും ആകുന്നത് അത് ഉപയോഗിക്കുന്ന സന്ദര്‍ഭത്തെ അടിസ്ഥാനമാക്കിയാണ്. പിന്നെ സാഹിത്യത്തില്‍ എത്ര ചീഞ്ഞുനാറിയ വാക്കും ഉപയോഗിക്കാം എന്നാണ് എന്റെ വിശ്വാസം.

ഇഞ്ചൂരാന്‍ said...

ഗംഭീരമായി....

Artof Wave said...

ഗ്രാമീണ പശ്ചാതലം
നല്ല അവതരണം,
പല കഥാ പത്രങ്ങളെയും നേരില്‍ കാണുംപൊലെ
മടുപ്പില്ലാതെ അവസാനം വരെ വായനക്കാരെ കൂട്ടി കൊണ്ടുപോകാന്‍ സുനിലിന് കഴിഞ്ഞു
ആശംസകള്‍ സുനില്‍

Sidheek Thozhiyoor said...

നാട്ടില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരുടെയും രൂപം മുന്നില്‍ തെളിഞ്ഞു , വളരെ തന്മയത്വത്തോടെ പറഞ്ഞു .

Biju Davis said...

ജോസപ്പേട്ടൻ അല്പം കൂടി ധൈര്യം കാണിച്ചിരുന്നെങ്കിലെന്ന് ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചുപ്പോയി, സുനിൽ. അന്ധവിശ്വാസങ്ങൾ തുറന്നു കാട്ടാൻ കഴിഞ്ഞു. നന്നായി എഴുതി!

".....ഉമിക്കരികൊണ്ട്‌ ഉളി തേക്കുന്നപോലെ പല്ലുരച്ചു തേച്ചുകൊണ്ടിരുന്നപ്പോള്‍ ...."
നല്ല ഉപമ! എന്നാൽ ആലോചിച്ചപ്പോൾ ശരി തന്നെയെന്ന് തോന്നി.

ആശംസകൾ!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

തുടക്കം മുതല്‍ ഒടുക്കം വരെ കൈത്തഴക്കമുള്ള ഒരെഴുത്തുകാരനെ കാണാം ,ഭംഗിയായി എഴുതി .ഇനിയും കാണാം ,മലയാളം ബ്ലഗേര്‍സില്‍ ബിജു ഡേവിസ് ഇട്ട പോസ്റ്റ്‌ ആണ് ഇവിടെത്തിച്ചത് ,ഒരു സംശയം പക്ഷെ ബാകിയായി ,ഒരിക്കല്‍ നാം സംസാരിചിട്ടുണ്ടോ ?ഫോണിലൂടെ ??/

ഷാജി പരപ്പനാടൻ said...

ആദ്യമായിട്ടാണ് ഇവിടെ വരുന്നത്..കഥ നന്നായി ഇഷ്ട്ടപ്പെട്ടു ...ആശംസകള്‍.

വേണുഗോപാല്‍ said...

കഥ നന്നായി സുനില്‍ ... ആശംസകള്‍
കമലോപ്പുവിന്റെ ഈ അനുഭവം ആദ്യാവസാനം
മുഷിപ്പില്ലാതെ വായനക്കാരിലേക്ക് പകര്‍ന്നു

മണ്ടൂസന്‍ said...

ഞാൻ മുഖ:സ്തുതി പറയുകയാണെന്ന് വിചാരിക്കരുത്,അത്ര പെട്ടെന്നൊന്നും ഒരാളുടേയും കമന്റുകൾക്ക് മാർക്ക് കൊടുക്കാത്ത ശീലമാണെന്റെ. അത് എന്റെ, പല പോസ്റ്റിനുമുള്ള കമന്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഞാൻ ആത്മാർത്ഥമായി പറയട്ടെ, 'ഇത് ' എന്നെ പിടിച്ചിരുത്തി മുഴുവൻ വായിപ്പിച്ചു പോയി. ഭയങ്കര ഒരു ആകർഷണ തീവ്രതയുള്ള കഥ. പുസ്തകങൾ വായിക്കാതെ ഈ, ബ്ലോഗ്ഗുകളിൽ കുരുങ്ങിയിരിക്കുന്നത് എന്നെ നശിപ്പിക്കുമെന്ന് ഞാൻ ഭയന്നിരുന്നു. പക്ഷെ ആ ചിന്ത ഈ കഥ വായിച്ചപ്പോൾ എനിക്ക് നഷ്ടമായി. അത്രയ്ക്ക് മനോഹരമായ കഥ, ആശംസകൾ.

റോസാപ്പൂക്കള്‍ said...

കഥ വളരെ നന്നായി.
മൂന്നു മുലയുടെ ശാപം പേറി ജീവിച്ച പാവം കമലോപ്പു .ചില കഥകള്‍ ഒരിക്കലും മറക്കാതെ എന്റെ മനസ്സില്‍ നില്‍ക്കും.അതിലൊന്നായി ഈ കഥയും.

അഭിനന്ദനങ്ങള്‍.

ബെഞ്ചാലി said...

നന്നായി എഴുതി. ആശംസകള്‍

Unknown said...

Simply Superb.

ആചാര്യന്‍ said...

നല്ലൊരു എഴുത്തുകാരന്റെ മറ്റൊരു നല്ല കൃതി കൂടി വായിച്ചു ആശംസകള്‍

വര്‍ഷിണി* വിനോദിനി said...

സുനില്‍ വളരെ ഇഷ്ടായി ട്ടൊ...കമലാപ്പൂ എന്ന കഥാപാത്രം വായനയ്ക്കു ശേഷവും നല്ലൊരു ഓര്‍മ്മയായി മനസ്സില്‍ തങ്ങി നിക്കുന്നു..
നല്ല എഴുത്ത്..നല്ല ശൈലി..ആശംസകള്‍ ട്ടൊ..!

എല്‍ദോ തോമസ്‌ said...

ഒരു അശ്ലീലവുമില്ല. മുലയിലെന്തു അശ്ലീലം? നല്ല ഒരു കഥ. ഒരു MT touch ഉണ്ട്. സത്യം പറഞ്ഞാല്‍, MT യെയും വെല്ലുന്ന MT touch.

kochumol(കുങ്കുമം) said...

കുറെ നാളുകള്‍ക്കു മുന്നേ മൂന്നു മുലകലുള്ള ഒരു രാജകുമാരിയുടെ കഥയില്‍ ഞാന്‍ വായിച്ചു !!ശരീര ഭാഗങ്ങള്‍ കൂടിയും കുറഞ്ഞും ജനിക്കുന്ന പെണ്‍കുട്ടികള്‍ അമംഗളം ആണ് ആ മകളെ കാണുന്ന അച്ചന്‍ നശിക്കും, അതുകൊണ്ട് ഏതു വിധവും അവളെ കണ്‍ മുന്നില്‍ പെടാതെ ശ്രധിക്കണം എന്നൊക്കെ ഉപദേശം കൊടുത്ത ബ്രാഹ്മണന്‍ ..!!
അതിശയം ആണ് എനിക്ക് തോന്നിയത് അങ്ങനെ ഒക്കെ കാണുമോ ആളുകള്‍ എന്ന് കുറെ നാള്‍ ഞാന്‍ അതും ചിന്ടിച്ച്ചു നടന്നു ..അതുകൊണ്ട് ഇപ്പോള്‍ ആ സംശയം ഇല്ലാട്ടോ ...നല്ല കഥ.. നല്ല ഒഴുക്കോടെ വായിച്ചു അതെ പോലെ കമലോപ്പുവിനെ മനസ്സില്‍ പതിപ്പിച്ചു ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കമലോപ്പുവിന്റെ കഥ വായിച്ച എല്ലാവര്ക്കും, വായിച്ചു അഭിപ്രായം അറിയിച്ചവര്‍ക്കു കുറച്ചു കൂടുതലായും എന്റെ അടക്കാനാവാത്ത സന്തോഷം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഈ കഥ ഇത്രമേല്‍ ആളുകള്‍ വായിക്കും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

വളരെ രസകരമായ കാര്യം ഈ കഥ വായിച്ച ഖത്തറിലുള്ള ഒരാള്‍ തനിക്കും മൂന്നാമതൊരു മുല ഞെട്ടുണ്ട് ‌ എന്നറിയിച്ചതാണ്. സത്യത്തില്‍ മൂന്നു മുലയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.

sheela said...

കമലോപ്പുവിനെ മറക്കില്ല.........
സുനില്‍, നല്ല ആഖ്യാനം. ഒഴുക്കുള്ള ഭാഷ.
bhaavukangal....!!

Joselet Joseph said...

നല്ല വായനാസുഖം തന്ന കഥ. ആത്മാംശമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍, അടുത്തറിയാവുന്ന ആരും നെറ്റി ചുളിക്കാതിരിക്കാന്‍ ഒരു മുന്‍കൂര്‍ ജാമ്യം അല്ലെ?.....നല്ലത്.
ആരും വേദനിക്കാതിരിക്കട്ടെ.
എന്റെ എല്ലാവിധ ആശംസകളും.
നന്ദി സുനില്‍.

Jefu Jailaf said...

കമലോപ്പുവും, നാട്ടു കാഴ്ചയുമെല്ലാം വായനക്ക് ശേഷവും മനസ്സില്‍ ഓര്‍മ്മകളുടെ ഓളങ്ങള്‍ തീര്‍ക്കുന്നു. അത്രയും മനോഹരമായി...

സിവില്‍ എഞ്ചിനീയര്‍ said...

എന്താ സുഹൃത്തേ പറയേണ്ടത്?, ഉര്രോബിന്റെ രാച്ചിയമ്മ പോലെ ഒരു സ്ത്രീ കഥാപാത്രം. . . സ്നേഹം നിഷേധിക്കപെട്ടവര്‍ രണ്ടുപേരും. . ഇവിടെ കമലോപ്പുവിനു ഒരു ജീവിതവും, തന്റെ സ്വപ്നങ്ങളും നഷ്ടപെടുന്നു. . അധികമായ ഒരു കഷ്ണം മാംസത്തിന്റെ കാരണത്താല്‍. . . . ആ പഴയ കാല ചെറുകഥകള്‍ വായിക്കുന്ന സുഖം ഉണ്ടായിരുന്നു ഇത് വായിക്കാന്‍. . . .തകര്‍പ്പന്‍ ആഖ്യാന ശൈലി

ആദ്യമായാണ് ഇവിടെ. . (ബിജു ഏട്ടന് നന്ദി)
ഇനിയും വരാം
ആശംസകള്‍

ansar,sreemoolanagaram said...

ശരിക്കും ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ കുറെ ദുഃഖങ്ങള്‍ ബാക്കിവന്നു . മനോഹരമായിരിക്കുന്നു
അന്‍സാര്‍

ചാറ്റല്‍ said...

ഇതൊരു കഥയല്ലടോ ജീവിതം പച്ച ജീവിതം .... .
കണ്ണേറു തട്ടാതിരിക്കാന്‍ ഞാന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്.
ഇങ്ങിനെയൊക്കെ എഴുതാന്‍ സുകൃതം ചെയ്യണം.....
ന്റെ കുട്ടിക്ക് ഇനിയും എഴുതാന്‍ തോന്നിക്കണേ..............

വീകെ said...

ഇതുപോലുള്ള വിചിത്ര ജന്മങ്ങൾ ധാരാളമുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും. തങ്ങളുടേതല്ലാത്ത കാരണത്താൽ ശാപം കിട്ടിയ ജന്മങ്ങളായി സ്വയം ശപിച്ചു ജീവിക്കുന്നവർ.
കഥ നന്നായിരിക്കുന്നു.
ആശംസകൾ...

മുസാഫിര്‍ said...

തുടക്കത്തിൽ വിചാരിച്ച ട്രാക്കിലൂടെയല്ല കഥ മുന്നോട്ട് പോയത്.നന്നായിരിക്കുന്നു,സുനിൽ.

ഉദയന്‍ said...

നല്ല വായന സുഖം തരുന്ന എഴുത്ത്...നന്നായിട്ടുണ്ട്...

Njanentelokam said...

ബ്ലോഗ്ഗുകളില്‍ അപൂര്‍വ്വം മാത്രം കാണുന്ന നല്ല കഥകളില്‍ ഒന്ന് .....

ശ്രീജിത്ത് said...

വരാന്‍ വൈകിപ്പോയി...

Fantastic story എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..

കലക്കി കട്ടിലൊടിച്ചു!!

Sandeep.A.K said...

ഏതോ ഒരു എം.ടി കഥ വായിക്കുന്ന പോലെ തോന്നി സുനില്‍ ... ലളിതമായ്‌ ശൈലിയില്‍ കഥ പറഞ്ഞു പോയി... ഇല പൊഴിഞ്ഞു നില്‍ക്കുന്ന മഹാഗണി ശരിയ്ക്കും കഥയിലൊരു സിംബോളിക് കഥാപാത്രമായി മാറുന്നുണ്ട്... ഇഷ്ടമായി ഈ കഥ.... ആദ്യപകുതിയേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് രണ്ടാം പകുതിയാണ് എന്ന് കൂട്ടി ചേര്‍ക്കുന്നു...

വായനക്കാര്‍ക്ക് കൂടുതല്‍ വിശദീകരണം കഥയില്‍ കൊടുത്തതിനോട് വിയോജിപ്പുണ്ട്... ഗന്ധര്‍വന്‍ ജോസ്സപ്പേട്ടന്‍ ആണെന്ന് കുളക്കടവിലെ വെള്ളമടി sceneല്‍ നിന്നു തന്നെ വ്യക്തമാവുന്നുണ്ട്... അവിടെ "ഞാന്‍"."," എന്ന കഥാപാത്രത്തിന് കുട്ടികൂറ മണത്തൂ എന്ന് പറയുന്നതിലൂടെ കാര്യമെല്ലാം കഥാകാരന്‍ വായനക്കാരോട് സംവദിച്ചു കഴിഞ്ഞു... പിന്നീട് അതെ കാര്യത്തെ തന്നെ പറഞ്ഞുറപ്പിച്ചത് കഥയുടെ മാറ്റ് കുറച്ചു എന്ന് ഞാന്‍ പറയും... വായനക്കാരന് വേണ്ടി കഥാകാരന്‍ കോംപ്രമൈസ് ചെയ്യേണ്ടതില്ലല്ലോ... പറയാതെ പറയുന്ന രീതിയാണ് ഉചിതം ഇത്തരം സന്ദര്‍ഭങ്ങളില്‍ ...

പിന്നെ കമന്റിലൂടെയുള്ള മുന്‍കൂര്‍ ജാമ്യം ഒന്നും ആവശ്യമില്ലല്ലോ... മുല കുടിച്ചു വളര്‍ന്നവര്‍ തന്നെ എല്ലാവരും... പിന്നെങ്ങനെ മുല ഒരു അശ്ലീലം ആവും.... പിന്നെ ശ്ലീലാശ്ലീലങ്ങള്‍ ഓരോരുത്തരുടെ കാഴ്ചപ്പാടില്‍ വ്യത്യാസപ്പെടുന്നതുമാണ്... നമ്മള്‍ എന്താണോ അതില്‍ ഉറച്ചു നില്‍ക്കുക... അതാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്..ധീരതയോടെ എഴുതൂ.. കഥയില്‍ ആവശ്യമെങ്കില്‍ സംഭാഷണമായി തെറിയും എഴുതാം... മടിക്കേണ്ടതില്ല....

സുനിലിന്റെ എഴുത്തിലെ കഴിവ് ഈ കഥയില്‍ നിന്നു തന്നെ അളക്കുന്നു... തുടര്‍ന്നും എഴുതുക.. ആശംസകള്‍ ....

സ്നേഹപൂര്‍വ്വം
സന്ദീപ്‌

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

കഥ നന്നായി, സുനില്‍.

'മുല'യ്ക്ക് വേണ്ടിയുള്ള ആ എപ്പിലോഗ് അനാവശ്യം. അതിനിയെങ്കിലും മാറ്റി മറ്റു വായനക്കാരെ രക്ഷപെടുത്താവുന്നതേയുള്ളു.

മൂന്നാമത് ഒരു ചെറിയ മുലഞെട്ടുണ്ടായിരുന്ന ഒരാളെ എനിക്കറിയാം. മൂന്നാം മുലയും ആറാം വിരലും കാലുള്ള നക്ഷത്രങ്ങളും ഒരുപാട് ജിവിതങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

വീണ്ടും എഴുതുക!

പട്ടേപ്പാടം റാംജി said...

കമലോപ്പൂവിലൂടെ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കഥയും, ആ കഥയില്‍ ഗ്രാമത്തിലെ പലരും സഞ്ചരിക്കുന്നതും, ജോസപ്പെട്ടനിലൂടെ പരിചയമുള്ള ആളുകളെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് വളരെ സുന്ദരമായ അവതരണം കൊണ്ട് ആദ്യാവസാനം വരെ വായന രസമാക്കിയ എഴുത്ത്‌.
കമലോപ്പൂ മനസ്സില്‍ നിന്ന് മായില്ല.
അസ്സലായി.

Nilesh Pillai said...

സുനില്‍ വളരെ നന്നായി പറഞ്ഞു ആശംസകള്‍

khaadu.. said...

നല്ല എഴുത്ത്... ഇത്തിരി നീളം കൂടിയെങ്കിലും ഒറ്റ ഇരിപ്പിന് വായിക്കാന്‍ തോന്നിപ്പിക്കുന്ന എഴുത്ത്... തഴക്കം വന്ന എഴുത്തുകാരനെ കാണാന്‍ വൈകിയെന്ന സങ്കടം മാത്രം..

അഭിനന്ദനങ്ങള്‍...

viddiman said...

കൊള്ളാം

ashraf meleveetil said...

എല്ലാമറിയുന്ന ഒരേ ഒരാളെന്ന നിലയില്‍ എനിക്കും ചിലതൊക്കെ ചെയ്യാമായിരുന്നു എന്നൊരു കുറ്റബോധം എന്നെ പിടികൂടി ..ക്യുട്ടിക്കൂറ മണത്തിന്റെ ഒരു പാപബോധം എന്നെ എല്ലായ്പ്പോഴും കമലോപ്പുവില്‍ നിന്നും അകറ്റി നിറുത്തിയിരുന്നെന്നു ഞാനോര്‍ത്തു >>>


ഉള്ളില്‍ തട്ടിയ കുറ്റബോധം ....

വല്ലാത്തൊരു വായനാനുഭവം..

Echmukutty said...

വളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ. തുടർന്നും വായിയ്ക്കാൻ എത്തിക്കൊള്ളാം..

Sameer C. Thiruthikad said...

വളരെകാലത്തിനു ശേഷമാണ് ഒരു നല്ല കഥ വായിക്കുന്നത്. പെരുത്ത് സന്തോഷം. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ എന്ത് വിചാരിക്കും എന്നോര്‍ത്താണോ കമന്റിലൂടെയുള്ള വെളിപ്പെടുത്തലുകള്‍? കഥാകാരന്‍ അതെല്ലാം ചെയ്തിരിക്കാം എന്ന സംശയം എല്ലാവരിലും ബാക്കി വെപ്പിക്കുമ്പോഴാണ് അതിന് മനോഹാരിത കൂടുതല്‍ :)

Hashiq said...

വൈകിയാണെങ്കിലും നല്ല ഒരു കഥ വായിച്ച സന്തോഷം പങ്കുവെയ്ക്കുന്നു.

Unknown said...

നല്ല എഴുത്ത്.
മുലകളും മറുകുകളും അരിമ്പാറകളും വ്യക്തിയിലേക്കും സമൂഹത്തിലേക്കും വ്യപിക്കുന്ന ശരീര അടയാളങ്ങളാണ്.
കുട്ടിക്കൂറ കൂടുതൽ മണക്കുന്നുണ്ടോ?

തിര said...

ഗംഭീരം.., വേണ്ട ....നന്നായി ..ആശംസകള്‍

തിര said...

സുനിലേട്ടാ ....ഗംഭീരം ആയിട്ടുണ്ടല്ലോ ....തിരയുടെ ആശംസകള്‍

vayal said...

ഞാന്‍ പ്രതീക്ഷിച്ചത്,ഖസാക്കിന്റെ ഇതിഹാസത്തിലെ, ഇളയംമയുമായി അഗമ്യ ഗമനം നടത്തിയ രവി,പാപബോധം തീരെയില്ലാതെ ആസ്ട്രോ ഫിസിക്സും ഉപനിഷതുമായി നടന്നത് പോലുള്ള കഥയായിരുന്നു.....നശിപ്പിച്ചു കളഞ്ഞു.....നല്ലൊരു തീമിനെ......എഴുത്തുകാരന് ആദ്യം ഉണ്ടാകേണ്ടത് ധീരതയാണ്.....ആ ധീരതയും ആര്‍ജവവും ഉപയോഗിച്ചിരുന്നെങ്കില്‍ ഇക്കഥ മാസ്റ്റര്‍ പീസ് ആകുമായിരുന്നു.....എങ്കിലും സംഭവങ്ങളെ നല്ല ദൃശ്യാ സാധ്യതകളിലേക്ക് വിന്യസിക്കാനും നിറങ്ങളും ഗന്ധവും ആവോളം അനുഭവിപ്പിക്കാനും സ്നേഹവും സൌമ്യതയും കുടുംബം എന്നാ ഘടന ക്കുള്ളില്‍ സന്നിവേശിപ്പിക്കാനും സുനില്‍ ശ്രമിച്ചിട്ടുണ്ട്......പുനരുക്തി ദോഷം ഒഴിച്ച് നിര്‍ത്തിയാല്‍ ഇതൊരു നല്ല കഥയാണ്......ഭാവുകങ്ങള്‍.....

തിര said...

എല്ലാം ഒരു ചുവപ്പ് മയം ..ആശംസകള്‍

smiley said...

കുറെ കാലത്തിനു ശേഷം നല്ലകഥ ബ്ലോഗില്‍

വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ..സന്തോഷം..

നടുവിലെ ഖണ്ഡിക കഥയുടെ ഒഴുക്കിന് ചെറിയ തടസ്സം നിന്ന പോലെ തോന്നി ..

otherwise just fantastic

എത്രയും വലിയ കഥാക്കാരനാണെന്ന് കണ്ടാല്‍ തോന്നില്ല ..

congrats

smitha adharsh said...

കഥാകാരനില്‍ നിന്നും നേരിട്ട് കഥ കേള്‍ക്കാനുള്ള അവസരം കിട്ടാനുള്ളത് കൊണ്ടാകാം,ഞാന്‍ ഇത് മുന്‍പ് വായിക്കാതെ പോയത്. വായിച്ചു കേട്ടതിനേക്കാള്‍ നന്നായി തോന്നി, വായിച്ചപ്പോള്‍.. സമ്മാനം കിട്ടിയത് വെറുതെയല്ല.. അഭിനന്ദനങ്ങള്‍.. ഇനിയും,ഇനിയും എഴുതി എഴുതി ഉയരങ്ങളില്‍ എത്തട്ടെ..

Kalam said...

പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ മുഴുവനായും വായിച്ചിരുന്നു. മറ്റെന്തോ തിരക്കിനിടയില്‍ ഒന്ന് ഓടിച്ചു നോക്കാന്‍ വേണ്ടി തുനിഞ്ഞതാണ്.
ഇത്രയും വലിയ ഒരു കഥ , ഞാന്‍ ഒറ്റയിരുപ്പിനു മുഴുവനായും വായിച്ചു എന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു.
ഭാഷ, സുന്ദരിയായ ഒരു അരുവി പോലെ കുണുങ്ങി കുണുങ്ങി ഒഴുകി വരുന്നത് ആസ്വദിക്കുമ്പോള്‍ വായിച്ചു തീര്‍ന്നതറിഞ്ഞില്ല .
മനസ്സില്‍ വന്ന കമന്റ്‌ ഷക്കീര്‍ ഭായ് ആദ്യമേ പറഞ്ഞിരുന്നു.
അമ്മിഞ്ഞ കൊതിയനായ കുഞ്ഞിന്റെ കാര്യം മറ്റു പോസ്റ്റുകളിലും വന്നിട്ടുള്ളത് കൊണ്ടു, കഥ കാര്യമായാണ് വായിച്ചത്.
അല്ലെങ്കിലും ഏതു കാട് കേറിയ ഭാവനയിലും ഇത്തിരി ജീവിതം തൊട്ടു ചേര്‍ക്കാതെ ആര്‍ക്കാണ് എഴുതാനാവുക, അല്ലെ?
സുനിലില്‍ ഇനിയും ഒരു പാട് വായിക്കാന്‍ ഞങ്ങള്‍ക്കാവട്ടെ..

Anas. M said...

നല്ല അവതരണം , മനോഹരമായ ഒരു ദ്ര്യശ്യം പോലെ ഹൃദ്യം

Satheesan OP said...

നന്നായി എഴുതി.
വായനക്ക് ശേഷവും കഥാപാത്രത്തെ മനസ്സില്‍ നിലനിര്‍ത്തുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു ..
നല്ല ശൈലി ..ആശംസകള്‍
നന്ദി .

Shahida Abdul Jaleel said...

കമലോപ്പുവും, നാട്ടു കാഴ്ചയുമെല്ലാം വായനക്ക് ശേഷവും മനസ്സില്‍ ഓര്‍മ്മകളുടെ ഓളങ്ങള്‍ തീര്‍ക്കുന്നു. അത്രയും മനോഹരമായി സമ്മാനം കിട്ടിയത് വെറുതെയല്ല.. അഭിനന്ദനങ്ങള്‍

ചിന്താക്രാന്തൻ said...

ശ്രീ സുനില്‍ പെരുമ്പാവൂര്‍ താങ്കളുടെ ഈ കഥ വളരെയധികം നന്നായിട്ടുണ്ട്.കഥ വായിക്കുമ്പോള്‍ കഥയിലെ കഥാ പാത്രങ്ങള്‍ കണ്മുന്‍പില്‍ ജീവിക്കുന്നത് പോലെ അനുഭവപ്പെട്ടു.ഒപ്പം കഥ നടക്കുന്ന പ്രദേശങ്ങളും.ഈ കഥ ജീവിതാനുഭവങ്ങള്‍ ആണെന്ന് തോന്നി ഒരു സന്ദേശത്തിന് മറുപടിയായി എഴുതിയത് കണ്ടപ്പോഴാണ് .ഇത് ജീവിതമല്ല കഥയാണ്‌ എന്ന തോന്നല്‍ മനസ്സില്‍ ഉണ്ടായത് .എഴുതുക വീണ്ടും വീണ്ടും എഴുതുക .എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

വി.ആര്‍.രാജേഷ് said...

കഥയിലൂടെ യാത്ര ചെയ്തപ്പോള്‍ എം.ടി യുടെ കഥകള്‍ വായിക്കുന്ന അനുഭൂതി ആയിരുന്നു.പല ഉപമകളും അതി ഗംഭീരം എന്ന് പറയാതെ വയ്യ.വാക്കുകള്‍ പെറുക്കി വയ്ക്കുന്നതിലെ ചാരുത സുന്ദരം....വളരെ നല്ല ഒരു വായന സമ്മാനിച്ച സുനില്‍ ഭായിക്ക് ആശംസകള്‍....

MONALIZA said...

നല്ല അവതരണം......അനുഭവ കഥയുടെ ലേബലില്‍ വായനാ സുഖം നല്‍കുന്ന രചന......സാങ്കല്പിക ചിന്തകളെ പകര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു..എന്നാണു എനിക്ക് തോനുന്നത്.

- സോണി - said...

ഓടിച്ചുവായിക്കാന്‍ വന്ന എന്നെ പിടിച്ചിരുത്തി മുഴുവന്‍ വായിപ്പിച്ചു താങ്കള്‍. ശരിക്കും ഒരു ഗ്രാമീണാന്തരീക്ഷം... അതിന്റെ എല്ലാ ഭാവത്തോടെയും... കഥ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്.

ajith said...

ഫേസ് ബുക്കിലെ ഒരു ഗ്രൂ‍പ്പില്‍ ബ്ലോഗര്‍ കണ്ണൂരാന്‍ ഒരു ലിങ്ക് ഇട്ടിരുന്നു. അവിടെനിന്നാണിവിടെയെത്തിയത്. സുനിലിന്റെ കഥ ആദ്യമായി വായിക്കുകയാണ്.

വളരെ നന്നായിട്ടുണ്ട്. ബാക്കി കഥകളും നേരം പോലെ നോക്കാം

Anonymous said...

സുനില്‍ വളരെ നന്നായിയിട്ടുണ്ട്. കുറെ നാളുകളായി ബോഗ്ഗുകളല് കയറി ഇറങ്ങിയിട്ട്. പക്ഷെ വന്ന് കഴിഞ്ഞപ്പോള്‍ വിഭവ സമൃദ്ധമായ ഒരു സദ്യയുണ്ട പ്രതീതി. കഥാപാത്രങ്ങള്‍ കണ്മുന്നിലൂടെ മറയുന്നു.. എന്റെ തൊട്ടടുത്ത നാട്ടുകാരന്‍ ഇത്രയും മനോഹരമായി കഥ എഴുതുന്നു എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇനി സമയം കിട്ടുമ്പോള്‍ എല്ലാം ഇതു വഴി വരുന്നതായിരിക്കും. ആശംസകള്‍..

pacemaker said...

നന്നായിട്ടുണ്ട്..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

പോളിമാസ്റ്റിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇതില്‍ തകരാറൊന്നുമില്ല, മാത്രമല്ല മൂന്നാമത്തെ മുലകൊണ്ട് പ്രയോജവുമില്ല. ചിലപ്പോള്‍ അവയ്ക്ക് മുലക്കണ്ണുകളോളം വലുപ്പമേ ഉണ്ടാവൂ. ചിലവ മുലക്കണ്ണുകളില്ലാത്ത വെറും മുലമൊട്ടുകള്‍ മാത്രവും. വളരെ അപൂര്‍വമായി ചിലപ്പോള്‍ മൂന്നാമത്തെ മുലയിലും പാലൂറുന്ന സ്ത്രീകളുണ്ടായിരുന്നു.

കഥ നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു

സഫുവാൻ കൂട്ടിലങ്ങാടി said...

കമ ലോപ്പുവിനെ എനിക്കിപ്പൊ കാണാം....

shameerasi.blogspot.com said...

കമലോപ്പൂ ഇതെന്താ എന്ന് ചോദിക്കും മുന്‍പേ കൈ തട്ടി മാറ്റിക്കൊണ്ട് ഒരു തേങ്ങല്‍ ..അതിനൊപ്പം ഇതെന്റെ ശാപമാണെന്ന ഒരു ഗദ്ഗദവും. കണ്ണീരൊട്ടിയ മുഖത്തോടെ കമലോപ്പു ഒരമ്മ കുഞ്ഞിനെയെന്നപോലെ എന്നെ ചേര്‍ത്ത് പിടിച്ചുറങ്ങി. അമ്മ അനിയനെ ഗര്‍ഭം ധരിച്ചതുമുതല്‍ എനിക്കു നഷ്ടപ്പെട്ട മാറിലെ ചൂടും, വാത്സല്യവും ഒരിക്കല്‍ക്കൂടി ഞാനറിഞ്ഞു.വളരെ മനോഹരമായ ഒരു കഥ നല്ല അവതരണം .,.,.ഗ്രാമീണത തൊട്ടുണര്‍ത്തുന്ന പദപ്രയോഗം .,.,.മുല എന്ന വാക്ക് അസ്ലീലംമായി കണ്ടാല്‍ നമ്മുടെ ജീവിതത്തിനു യാതൊരു അര്‍ത്ഥവും ഇല്ലന്നെ ഞാന്‍ പറയൂ ആശംസകള്‍

VEERU said...

daaa...nee evida? enne maranno?

Rahul Kallingal said...

ഒരു അനുരാഗവിലോചൻ കഥ പോലെ മനസ്സിൽ തട്ടി. എന്നാലും ഇടയ്ക്കു കഥയുടെ ഗതി മരുഭൂമിയിലൂടെ വേറെ എവിടെയൊക്കെയോ പോയ പോലെ തോന്നി; വാക്കുകളുടെ ആവർത്തനങ്ങളും (എന്റെ മാത്രം തോന്നൽ) ഇതൊരു സാങ്കല്പ്പിക കഥയാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം.
തുടരുക ... ആശംസകൾ

Abidh Hamza said...

നല്ല കഥ..നന്നായിട്ടെഴുതി..ഒരുപാടിഷ്ടായി.. ശാരദനിലാവ് കാണാൻ വൈകിപ്പോയി..

MANSOOR MOIDEEN said...

സുനിലേട്ടാ എഴുത്ത് ഒരുപാടിഷ്ടപ്പെട്ടു .കഥയോടൊപ്പം ഞാനും ആ ഗ്രാമത്തിലേക്ക് എത്തിയ പോലെ...........

സുധി അറയ്ക്കൽ said...

കഥ വളരെ നന്നായിട്ടുണ്ട്‌.പുതിയ കഥകൾ വരുമെന്ന വിശ്വാസത്തിൽ ഫോളോ ചെയ്യുകയാണു..

Sree said...

നന്നായി സുനിലേട്ടാ......ചെറിയച്ഛന്റെ മകൻ അമൻ കിഷോർ, മുക്രയിട്ടുള്ള അവന്റെ മുലകുടി എന്നെ ഒത്തിരി ചിരിപ്പിച്ചു. നല്ല ശൈലി..... ഭംഗിയായി അവതരിപ്പിച്ചു. സുനിലേട്ടൻ ആശ്രമം സ്കൂളിൽ ആണോ പഠിച്ചത് ?

Jiji said...

വായിക്കുമ്പോൾ കഥാപാത്രങ്ങൾ സ്‌ക്രീനിൽ എന്ന പൊലെ മനസിൽ വിരിയുകയായിരുന്നു. 4 സ്തനങ്ങൾ ഉണ്ടായിരുന്നു പണ്ട് സ്ത്രീകൾക്ക് എന്നു വായിച്ചിട്ടുണ്ട്,പുരുഷന്മാരുടെ അരോമ അറിയില്ല,മുല കുടിക്കാൻ ഒന്നിൽ കൂടുതൽ അല്ലെങ്കില് രണ്ടിൽ കൂടുത്തൽ കുഞ്ഞുങ്ങൾ ജനികാതെ അതു ലോപിച്ചു പോയതത്രെ, കാമലോപ്പുവിന്റെ 3 മുലകളെ കുറിച്ചു പറയുന്നതിനൊപ്പും നാട്ടുമ്പുറത്തെ അന്ത വിശ്വാസങ്ങൾ മൂലം ജീവിതോം നഷ്ട്ടമായ നിസഹായരായ സ്ത്രീകളുടെ പ്രതിനിധി ആയി കാമലോപ്പു.നല്ല വായന സുഖും ഉണ്ടാരുന്നു .വയിച്ചു തീർന്നിട്ടും അവർ മനസിൽ തങ്ങി നില്കുന്നു ����

PRamoD KRishnAN P.K said...

സുനിലേട്ടാ വായിച്ച് കഴിഞ്ഞപ്പോൾ കമലോപ്പു മനസ്സിൽ വല്ലാത്തെരു നീറ്റലുണ്ടാക്കി.. നാന്നായിട്ടുണ്ട് ഏട്ടാ ഇനിയും എഴുതണമെന്ന് request ചെയ്യുന്നു... :)

Unknown said...

കാമലോപ്പു..ചില ജീവിതങ്ങൾ അങ്ങനെയാണ് മനസ്സിനെ വല്ലാതെ വേദനിപ്പിക്കും...